 
തൃശൂർ: സ്വകാര്യ ബസുകൾ അപകടത്തിൽ പെട്ടാൽ പെർമിറ്റ് റദ്ദാക്കുമെന്ന മന്ത്രിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ എന്നിവർ അറിയിച്ചു. അപകടം ഉണ്ടായാൽ വിശദമായി പഠിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. ബസുകളുടെ പെർമിറ്റും ഇൻഷ്വറൻസും റോഡുകളിൽ സഞ്ചരിക്കുന്നതിനുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും എടുത്ത് ഹെവി ലൈസൻസുള്ള ഡ്രൈവർമാരെ ഉപയോഗിച്ചാണ് ബസുടമകൾ സർവീസ് നടത്തുന്നത്. ഡ്രൈവറുടെ അനാസ്ഥ മൂലം അപകടം സംഭവിച്ചാൽ പെർമിറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന നിലപാട് തിരുത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.