
വെള്ളറട: ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയാകാതെ വെള്ളറട പഞ്ചായത്ത് സ്റ്റേഡിയം. വർഷങ്ങൾക്കു മുമ്പ് വെള്ളറടയിൽ ഉണ്ടായിരുന്ന കളിസ്ഥലം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്ക് വിട്ടു നൽകിയതോടെ വെള്ളറടയിലെ കായിക പ്രേമികൾക്ക് കളിക്കാൻ സ്ഥലമില്ലാതെയായി. ഇതിനെ തുടർന്ന് 15 വർഷം മുമ്പ് പന്നിമല വാർഡിൽ ആറാട്ടുകുഴിക്കു സമീപം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിന് വസ്തു വാങ്ങി സ്റ്റേഡിയത്തിന്റെ നിർമ്മാണവും തുടങ്ങി. ഇതിനിടയിൽ രണ്ടുതവണ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ ഇവിടെ യാതൊരുവിധ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് കായികപ്രേമികൾ പറയുന്നത്. പഞ്ചായത്ത് ഫണ്ട് കൊണ്ടുമാത്രം പണി പൂർത്തീകരിക്കാൻ കഴിയുകയില്ല. സ്റ്റേഡിയത്തിനു വാങ്ങിയ സ്ഥലത്ത് മണ്ണിട്ട് ലെവൽ ചെയ്ത് മതിൽ കെട്ടിയതൊഴിച്ചൽ മറ്റു പണികളൊന്നും തന്നെ നടക്കുന്നില്ല. പരിസരം മുഴുവൻ കാടുകയറി കിടക്കുകയാണ്.
കായികതാരങ്ങളെ അവഗണിക്കരുത്
സമീപ പഞ്ചായത്തുകളിലെല്ലാം ആധുനിക രീതിയിലുള്ള സ്റ്റേഡിയങ്ങൾ പണികഴിപ്പിച്ചു കഴിഞ്ഞു. കേരള ഉത്സവത്തിന്റെ കായിക മത്സരങ്ങൾ പോലും നടത്താൻ ഗ്രാമപഞ്ചായത്ത് സ്കൂൾ ഗ്രൗണ്ടുകളെയോ കോളേജ് ഗ്രൗണ്ടുകളെയോ ആശ്രയിക്കേണ്ട ഗതികേടിലാണ്. നിരവധി കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിയുമായിരുന്നിട്ടും ഭരണകർത്താക്കൾ അവർക്കാവശ്യമായ സൗകര്യം ഒരുക്കാത്തതിലും പ്രതിഷേധമുണ്ട്.
ഇഴജന്തുക്കളുടെ ശല്യവും
പഞ്ചായത്തു പ്രദേശത്തുതന്നെ നിരവധി കായിക ക്ളബുകളും ജില്ലവിട്ട് മത്സരത്തിനു പോകുന്ന ടീമുകളും ഉണ്ട്. ഇവർക്ക് അടിസ്ഥാന പരിശീലനത്തിന് കളിസ്ഥലവും മറ്റു സംവിധാനങ്ങളും നൽകിയാൽ ഇവർ പഞ്ചായത്തിനുതന്നെ മുതൽക്കൂട്ടാകും. അവധി ദിവസങ്ങളിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കാനും മറ്റും ഇവിടെ എത്തുന്നുണ്ടെങ്കിലും കാടുകയറി കിടക്കുന്നതുകാരണം ഇവിടെ ഇഴ ജന്തുക്കളുടെ ശല്യവും കൂടുതലാണ്. പരിസരവാസികളും ഇഴജന്തുക്കളുടെ ശല്യം കാരണം പേടിച്ചാണ് കഴിയുന്നത്.
അടിയന്തരമായി സ്റ്റേഡിയം പൂർണമായും നിർമ്മിക്കാൻ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് നവകേരള വായനശാല ഭാരവാഹികൾ ആവശ്യപ്പെട്ടു.