തിരുവനന്തപുരം: നഗരത്തെ സൗരോർജ്ജ നഗരിയാക്കി മാറ്റുന്ന 'സോളാർ സിറ്റി" പദ്ധതി ഉടൻ പൂർത്തിയാകും. സ്മാർട്ട് സിറ്റിയുടെ ഭാഗമായ പ്രോജക്ട് ഒരുമാസത്തിൽ പൂർത്തിയാകുമെന്നാണ് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായ അനെർട്ട് നൽകുന്ന സൂചന.


സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരകളിലും തറനിരപ്പിലും സ്ഥാപിക്കുന്ന സൗരോർജ്ജ നിലയങ്ങൾ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന നിലയങ്ങൾ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന തെരുവുവിളക്കുകൾ, ഹരിതോർജ്ജ ഗതാഗത മാർഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ അക്ഷയ ഊർജ്ജ മാർഗങ്ങളിലൂടെ നഗരത്തെ 'സൗരോർജ്ജ നഗരി" (സോളാർ സിറ്റി) ആക്കുകയാണ് ലക്ഷ്യം.

പ്ലാന്റുകൾ മുഴുവൻ കമ്മിഷൻ ചെയ്താൽ വർഷം ശരാശരി 2.5 കോടി യൂണിറ്ര് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ. സ്മാർട്ട് സിറ്റിയുടെ സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായി അനെർട്ട് ഏറ്രെടുത്ത 514 സൈറ്റുകളിൽ (കെട്ടിടങ്ങൾ)​ 470 ഇടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി. ബാക്കിയുള്ളവ കെ.എസ്.ഇ.ബിയുടെയും ഇൻസ്പെക്ടറേറ്റിന്റെയും അനുമതി പത്രങ്ങൾ ലഭിക്കുന്ന മുറയ്ക്ക് വൈകാതെ പൂർത്തിയാവും.

18.045 മെഗാവാട്ടാണ് ഇതിന്റെ ശേഷി. നിലവിൽ പൂർത്തിയാക്കിയ കെട്ടിടങ്ങളിൽ നിന്നുള്ള 12.024 മെഗാവാട്ട് പീക്ക് വൈദ്യുതി ഗ്രിഡ്ഡിലേക്ക് ചാർജ്ജ് ചെയ്തുകഴിഞ്ഞു. കേരള ഇൻസ്പെക്ടറേറ്റ് അതോറിട്ടിയുടെ അനുമതി ലഭിച്ചാലുടൻ വൈദ്യുതി ഗ്രിഡ്ഡിലേക്ക് കണക്ട് ചെയ്യും. നഗരപരിധിക്കുള്ളിൽ13 ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി ആരംഭിക്കുന്നുണ്ട്.

പദ്ധതിച്ചെലവ്- 125.54 കോടി

ഏറ്റവും കൂടുതൽ വൈദ്യുതി

ഉത്പാദനശേഷിയുള്ള കേന്ദ്രങ്ങൾ

ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്- 2 മെഗാവാട്ട്

മെഡിക്കൽ കോളേജ് കാമ്പസ്- 1.3 മെഗാവാട്ട്

ബ്രഹ്മോസ്, പേരൂർക്കട, ഊളൻപാറ എച്ച്.എൽ.എൽ, കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ്, ബാർട്ടൺഹിൽ കോളേജ് ഒഫ് എൻജിനീയറിംഗ്- ഒരു മെഗാവാട്ട് വീതം

കാലാവസ്ഥയ്ക്ക് അനുസരിച്ച് കുറയും

7 കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും തമ്പാനൂർ മൾട്ടി ലെവൽ കാർ പാർക്കിംഗിലുമായി 800 കിലോവാട്ട് വൈദ്യുതി ശേഖരണ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരള നിയമസഭയിൽ 250 കിലോവാട്ട്,​ ടാഗോർ തിയേറ്രർ- 235 കി. വാട്ട്,​ യൂണിവേഴ്സിറ്രി സെനറ്ര് കാമ്പസ്- 220 കിലോ വാട്ട് എന്നിങ്ങനെ വൈദ്യുതി ശേഖരണ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ മഴയും പ്രതികൂല കാലാവസ്ഥകളിലും സ്വാഭാവികമായി ഏറ്റക്കുറച്ചിലുകളുണ്ടായി ഉത്പാദനശേഷിയിൽ കുറവ് രേഖപ്പെടുത്തിയേക്കാം.