supplyco

തിരുവനന്തപുരം: സാധനം വാങ്ങാൻ പണമില്ലാത്തതു കാരണം സബ്സിഡി ഇനങ്ങളിൽപ്പെട്ട വൻപയർ, ജയ അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വില സപ്ലൈകോ വീണ്ടും വർദ്ധിപ്പിച്ചു.

ഇക്കുറി യാതൊരു സൂചനയും നൽകാതെ വിലവർദ്ധന പ്രഖ്യാപിക്കുകയായിരുന്നു. ഫെബ്രുവരിയിൽ ഇവ അടക്കം13 സബ്സിഡി ഇനങ്ങളുടെയും വില കൂട്ടിയിരുന്നു. അതിനുശേഷം

ഓണത്തിന് തൊട്ടുമുൻപ്

മട്ടഅരി വില കിലോഗ്രാമിന് 30ൽ നിന്ന് 33 ആയും പഞ്ചസാര വില 27ൽനിന്ന് 33 ആയും വർദ്ധിപ്പിച്ചിരുന്നു.

സബ്സിഡി സാധനങ്ങളിൽ അരി ഒഴികെ മറ്റുള്ളവയുടെ സ്റ്റോക്ക് മിക്ക ഔട്ട് ലെറ്റുകളിലും നവംബർ അവസാനത്തോടെ തീർന്നിരുന്നു. സബ്സിഡി ഇല്ലാത്ത സാധനങ്ങളുടെ വില്പനയും കുറഞ്ഞു. മൊത്ത വിതരണക്കാർ വിതരണം ഭാഗീകമായി അവസാനിപ്പിച്ചതാണ് കാരണം. 600 കോടി രൂപ വിതരണക്കാർക്ക് സപ്ലൈകോ നൽകാനുണ്ട്. കുടിശ്ശിക ലഭിച്ചില്ലെങ്കിൽ ടെൻ‌ഡറിലും പങ്കെടുക്കില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്.

ഓണത്തിനു മുമ്പും ഇതേ പ്രതിസന്ധി ഉണ്ടായിരുന്നു. 100 കോടി രൂപ നൽകിയാണ് അന്ന് അനുനയിപ്പിച്ചത്. ഓണത്തിന് അടിയന്തര സഹായമായി സർക്കാർ 225 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. എന്നാൽ ഡിസംബർ വരെ 125 കോടി മാത്രമാണ് കിട്ടിയത്. ജനുവരിയിൽ 50 കോടി കൂടി ലഭിച്ചു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് കൈമലർത്തുകയാണ്. പോംവഴിയായി പ്രതിമാസം 30 കോടിവീതം നൽകാൻ ഭക്ഷ്യവകുപ്പ് കത്തയച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

പുതിയ വില

(കിലോ ഗ്രാമിന്; ബ്രാക്കറ്റിൽ പഴയ വില)

വൻപയർ............................... 79 (75)

ജയ അരി..................................33 (29)

പച്ചരി.......................................29 (26)

വെളിച്ചെണ്ണ അര ലിറ്റർ........65 (55)