തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റുചെയ്യാത്ത പൊലീസ് നടപടിക്കെതിരെ കെ.എസ്.യു കോളേജിലേക്ക് പ്രതിഷേധ മാർച്ചിൽ സംഘർഷം.
എം.എൽ.എ ഹോസ്റ്റലിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് അയ്യങ്കാളി ഹാളിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. മാർച്ചിനുമേരെ ആറുതവണ ജലപീരങ്കി പ്രയോഗിച്ചു. ഒടുവിൽ നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പ്രതിഷേധയോഗം ഡോ.മാത്യൂ കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കേരളത്തിന്റെ പൊതുസമൂഹത്തിന് അപവാദമായ സംഭവങ്ങളാണ് യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ കാണിക്കുന്നതെന്നും ഭിന്നശേഷി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചവരെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ അൽ അമീൻ ആലുവ,ആദേശ് സുധർമ്മൻ,പ്രിയങ്ക ഫിലിപ്പ്,ആസിഫ് എം.എ,സുദേവ്.എസ്,അമൃതപ്രിയ,ജില്ലാ ഭാരവാഹികളായ സഹിൽ ആറ്റിങ്ങൽ,വൈഷ്ണ എസ്.എൽ,പ്രതുൽ എസ്.പി,നിഹാൽ,അൽ അസ്വദ് ആകാശ് കോട്ടുകാൽ,ആഷിക്ക് വഴിമുക്ക്, ഗോകുൽ പള്ളിച്ചൽ,ശ്രീരാഗ് കല്ലിയൂർ,അഭിഷേക് ആനാട്,അശ്വിൻ നെയ്യാറ്റിൻകര,അഖിൽ കോവളം,അഖിൽ എ.ആർ,സൈദലി വർക്കല, ഫൈസൽ തൊളിക്കോട്,ഇമ്രാൻഖാൻ,അഷ്‌കർ നേമം,നിർമൽ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.