
തിരുവനന്തപുരം: സർക്കാർ പ്രവേശനം നടത്തേണ്ട മെരിറ്റ് സീറ്റുകളിൽ മാനേജ്മെന്റ് സ്വന്തം നിലയിൽ പ്രവേശനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാളകം മേഴ്സി കോളേജിലെ 30 ബിഎസ്‌സി നഴ്സിംഗ് സീറ്റിലെ പ്രവേശനം ആരോഗ്യ വകുപ്പ് റദ്ദാക്കി.
നവംബർ 30 ആണ് പ്രവേശനത്തിന് സുപ്രീംകോടതി അനുവദിച്ചിരുന്ന സമയപരിധി. ഇതിന് തൊട്ടുമുൻപാണ് മേഴ്സി കോളേജിന് 30 സീറ്റ് അധികമായി നഴ്സിംഗ് കൗൺസിൽ അനുവദിച്ചത്. ഇതിൽ പകുതി സീറ്റുകളിൽ മാനേജ്മെന്റും പകുതിയിൽ സർക്കാരുമാണ് പ്രവേശനം നടത്തേണ്ടിയിരുന്നത്. 15 സീറ്റുകളിൽ പ്രവേശനത്തിനേ, പ്രവേശന മേൽനോട്ട സമിതിയും അനുമതി നൽകിയിരുന്നുള്ളൂ. എന്നിട്ടും അവർ സ്വന്തം നിലയിൽ പ്രവേശനം നടത്തി. ഇതിനായി അപേക്ഷ ക്ഷണിച്ചതുമില്ല. തുല്യ അവസരവും മെരിറ്റും ഉറപ്പാക്കാതെയായിരുന്നു പ്രവേശനം.
അവസാന നിമിഷം അനുവദിച്ച 30ൽ 15സീറ്റുകളിൽ എൽ.ബി.എസായിരുന്നു പ്രവേശനം നടത്തേണ്ടിയിരുന്നത്. ആരോഗ്യവകുപ്പ് ഉത്തരവ് നൽകാത്തതിനാൽ എൽ.ബി.എസിന് അലോട്ടമെന്റ് നടത്താനായില്ല. 30ന് രാത്രി തന്നെ മുഴുവൻ സീറ്റിലും മാനേജ്മെന്റ് പ്രവേശനം നടത്തി. അതേസമയം, അധിക സീറ്റുകൾക്കുള്ള സൗകര്യം കോളേജിലില്ലെന്നും വൃദ്ധസദനത്തിലെ അന്തേവാസികളെ രോഗികളാക്കി പരിശോധനാ സമയത്ത് കാട്ടിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതുസംബന്ധിച്ച കേസിൽ സർക്കാർ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചിരുന്നെങ്കിലും തീരുമാനമാവും മുൻപേ അധിക സീറ്റ് കൗൺസിൽ അനുവദിക്കുകയായിരുന്നു. പ്രവേശനം റദ്ദാക്കിയെങ്കിലും നടപടി നിയമപോരാട്ടത്തിലേക്ക്
നീണ്ടേക്കും.