
വിതുര: പൊൻമുടി, കല്ലാർ ടൂറിസം മേഖലയിലെ അപകടങ്ങൾക്ക് തടയിടുന്നതിനായി സർക്കാർ ആവിഷ്കരിച്ച സുരക്ഷിതടൂറിസം പദ്ധതി വിതുര പഞ്ചായത്തിലെ കല്ലാറിൽ യാഥാർത്ഥ്യമായി. ഇനി വിനോദസഞ്ചാരികൾക്ക് സുഗമമായി പൊൻമുടി സന്ദർശിക്കാം. യുവസംഘങ്ങൾക്ക് യഥേഷ്ടം അപകടത്തിൽപ്പെടാതെ കല്ലാറിൽ നീന്തിരസിക്കാം. സുരക്ഷിത ടൂറിസം പദ്ധതിയുടെ ഭാഗമായി ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും കല്ലാറിൽ ഏറ്റവും കൂടുതൽ അപകടമരണങ്ങൾ അരങ്ങേറുന്ന വിവിധ സ്ഥലങ്ങളിൽ ഫെൻസിംഗ് സ്ഥാപിച്ചു.
നദിയിൽ ഏറ്റവും കൂടുതൽ പേർ മരിച്ച കല്ലാർ വട്ടക്കയം,ഇരുപത്തിയാറാംവളവ്,ആഞ്ഞിലിമൂട്,പുളിമൂട് എന്നീ മേഖലയിലാണ് ഫെൻസിംഗ് ഏറ്റവും ഗുണകരമായി മാറുന്നത്. കല്ലാർ നദിയിൽ രണ്ട് വർഷം മുൻപുവരെ അനവധി അപകടങ്ങളാണ് നടന്നത്.
അപകടം നിരവധി
കുളിക്കുന്നതിനിടയിൽ നിരവധി യുവാക്കൾ കയത്തിൽ മുങ്ങിമരിച്ചിരുന്നു. വർഷത്തിൽ അഞ്ച് മരണമെങ്കിലും നടക്കാറുണ്ടായിരുന്നു. മാത്രമല്ല കല്ലാർ നിവാസികൾ കയത്തിൽവീണ അനവധി പേരെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. അപകടങ്ങൾക്ക് തടയിടണമെന്നാവശ്യപ്പെട്ട് കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ മന്ത്രിക്ക് പരാതി നൽകി. അപകടമരണങ്ങൾ തുടർക്കഥയായി മാറിയപ്പോൾ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജി.സ്റ്റീഫൻ കല്ലാർ സന്ദർശിക്കുകയും അടിയന്തരമായി ഫണ്ട് അനുവദിക്കുകയുമായിരുന്നു. തുടർന്ന് ഫെൻസിംഗിന്റെ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചു.
അപായബോഡുകളുണ്ട്
എം.എൽ.എ ഫണ്ടിൽനിന്നും 42.48 ലക്ഷംരൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി അനുവദിച്ചത്. പദ്ധതി യാഥാർത്ഥ്യമാക്കിയെങ്കിലും സഞ്ചാരികൾ പൊൻമുടി പൊലീസിന്റെയും വിതുര പൊലീസിന്റെയും വനപാലകരുടെയും നിർദ്ദേശങ്ങൾ പാലിച്ചാണ് സന്ദർശനം നടത്തേണ്ടത്. അപായബോഡുകൾ സ്ഥാപിച്ചിട്ടുള്ളയിടങ്ങളിൽ കുളിക്കുവാനിറങ്ങരുത്.
ഉദ്ഘാടനം ചെയ്തു
കല്ലാർ, പൊൻമുടി സുരക്ഷിത ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാറിൽ നിർമ്മിച്ച ഫെൻസിംഗിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറ ശ്രീലത,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എസ്.ബാബുരാജ്, നീതുരാജീവ്,ആനപ്പാറ വാർഡ് മെമ്പർ വിഷ്ണുആനപ്പാറ, കല്ലാർ വാർഡ് മെമ്പർ സുനിത ഐ.എസ്,തള്ളച്ചിറവാർഡ് മെമ്പർ സിന്ധു,വിതുര വാർഡ് മെമ്പർ ഷാജിദ എന്നിവരും വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും പങ്കെടുത്തു.