കല്ലറ: വൃശ്ചിക മാസത്തിലെ തൃക്കാർത്തികയ്ക്ക് ഇനി മൂന്ന് നാൾ ബാക്കി.ഗ്രാമങ്ങളിലെ ചന്തകളിലും, വഴിയോരങ്ങളിലുമൊക്കെ കാർത്തിക പുഴുക്കിന് വേണ്ടി കിഴങ്ങുവർഗങ്ങൾ നിറയേണ്ട സമയമായിട്ടും പേരിനുമാത്രം ഒന്ന് രണ്ടിടങ്ങളിൽ മാത്രം കച്ചവടക്കാരുണ്ട്.അവിടയൊക്കെ കിഴങ്ങുവർഗങ്ങൾക്ക് പൊന്നും വിലയും.
കാട്ടുപന്നികൾ നാട്ടിലിറങ്ങി മരച്ചീനി ഉൾപ്പെടെയുള്ളവയുടെ മൂട് മാന്തിത്തുടങ്ങിയതോടെ കർഷകർ കൃഷി മതിയാക്കി. തുച്ഛ വിലയുണ്ടായിരുന്ന കിഴങ്ങു വർഗങ്ങൾക്ക് വിലയും കേറി.ഇരുപത് മുതൽ മുപ്പത് രൂപവരെ വിലയുണ്ടായിരുന്ന കപ്പയാണിപ്പോൾ അൻപത് രൂപയിലെത്തിയത്.നേരത്തെ വിളവെടുപ്പ് സമയമാകുമ്പോൾ പന്നി, എലി ശല്യം മൂലം കർഷകന് മുടക്ക് മുതൽ പോലും ലഭിച്ചിരുന്നില്ല. ഇതോടെ വാങ്ങാൻ ആളില്ലാതെ കൃഷിയിടങ്ങളിൽ തന്നെ മരച്ചീനി വിളഞ്ഞ് നശിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.കപ്പ മാത്രമല്ല ചേന,ചേമ്പ്, കാച്ചിൽ തുടങ്ങി എല്ലാം പന്നി നശിപ്പിക്കുകയാണ്.
ഒരു കാലത്ത് കിഴങ്ങ് വിളകൾ കൊണ്ട് സമ്പന്നമായിരുന്ന കിളിമാനൂർ,കല്ലറ,വെഞ്ഞാറമൂട് മാർക്കറ്റുകൾ ഇന്ന് ശൂന്യമാണ്.
കിഴങ്ങുവർഗങ്ങളുടെ ഉത്സവം
തൃക്കാർത്തികയ്ക്ക് മൺചിരാതുകൾ കത്തിക്കുന്നതിനോടൊപ്പം പ്രാധാന്യമാണ് കിഴങ്ങുവർഗങ്ങൾക്കും. വിളക്ക് തെളിച്ചുടൻ കപ്പ,ചേന,ചേമ്പ്,മധുര കിഴങ്ങ്,കൂവ കിഴങ്ങ്,കാച്ചിൽ എന്നിവ പുഴുങ്ങി വാഴയിൽ വിളക്കിന് മുന്നിൽ വയ്ക്കും.പിന്നാലെ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കും.
തരിശായി
കടം വാങ്ങിയുമൊക്കെ ഒരു കാലത്ത് കൃഷി ചെയ്തിരുന്ന കർഷകർക്ക് ഇന്ന് കൃഷി ചെയ്യുന്ന പുരയിടം കാട്ടുപന്നികളിൽ നിന്ന് രക്ഷ നേടാൻ വൻ തുക കൊടുത്ത് ഫെൻസിംഗ് പോലുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നു. ഇത് സാധാരണ കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് . അതിനാൽ ഇവർ ഭൂമി തരിശിടുകയാണ്.