തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ എസ്.എഫ്.ഐ യൂണിറ്ര് കമ്മിറ്രി ഓഫീസിൽ ബന്ദിയാക്കി മർദ്ദിച്ച സംഭവത്തിൽ കോളേജ് അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ഇന്ന് പ്രിൻസിപ്പലിന് സമർപ്പിക്കും. സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള 4 എസ്.എഫ്.ഐ നേതാക്കളോട് വിശദീകരണം തേടി കത്ത് നൽകിയിരുന്നു. ഇത് ഇമെയിൽ മുഖേനെ കോളേജ് അധികൃതർക്ക് നൽകിയതായാണ് സൂചന. ഇതുകൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടിന്മേൽ കോളേജ് കൗൺസിൽ യോഗം ചേർന്ന് നടപടി തീരുമാനിക്കും.
ഇക്കഴിഞ്ഞ 2ന് പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനെയാണ് (19) ആക്രമിച്ചത്. സംഘടനാ പ്രവർത്തനം നടത്താത്തത് ചോദ്യം ചെയ്താണ് മർദ്ദിച്ചതെന്നും തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് തല്ലിയതായും അനസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളായ അമൽചന്ദ്,മിഥുൻ,അലൻ ജമാൽ,വിധു ഉദയ എന്നിവർക്കെതിരെയാണ് പരാതി.പൊലീസ് കേസെടുത്തെങ്കിലും പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാൽ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കോളേജിലെ സി.സി ടിവിയും പരിശോധിച്ചിട്ടില്ലെന്നും പരാതിക്കാർ പറയുന്നു.