
വെള്ളറട: മലയോരഗ്രാമങ്ങളിലെ പ്രധാന കവലകൾ സന്ധ്യകഴിഞ്ഞാൽ ഇരുട്ടിൽത്തന്നെ. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കവലകളിൽ ഹൈമാക്സ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും പ്രവർത്തനരഹിതമാണ്. പ്രധാന ജംഗ്ഷനായ വെള്ളറടയിൽ സന്ധ്യകഴിഞ്ഞാൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ പരിസരം കാണാൻപോലുമാവാത്ത അവസ്ഥയാണ്. നേരത്തെ ഈ ലൈറ്റ് തകരാറിലായപ്പോൾ വെള്ളറട വികസന സമിതി ഇടപെട്ട് നന്നാക്കിയിരുന്നു. എന്നാലിപ്പോൾ ഇതിൽ ഒരു ലൈറ്റുപോലും പ്രകാശിക്കുന്നില്ല. ജംഗ്ഷന് സമീപത്തായി കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥിതിചെയ്യുന്നെങ്കിലും ഇവിടെയും ആവശ്യത്തിന് വെളിച്ചമില്ല. പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട്ടിലെ മാർക്കറ്റിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ഭാഗികമായാണ് ലൈറ്രുകൾ പ്രകാശിക്കുന്നത്. കൂടുതൽ ലൈറ്റുകൾ സ്ഥാപിച്ച് പ്രകാശം ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി.
നടപടി ഉണ്ടായില്ല
നാലുമുക്ക് കവലയായ ആറാട്ടുകുഴിയിൽ പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ഒരുവർഷത്തിലേറെയായി. ജലജീവൻ പദ്ധതി നടപ്പാക്കുന്നതിനായി ജംഗ്ഷനിൽ റോഡ് കുഴിച്ചപ്പോൾ വൈദ്യുതി കേബിൾ തകരാറിലായി. അത് പരിഹരിച്ച് വെളിച്ചം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പഞ്ചായത്ത് അധികൃതരോടും വാർഡ് മെമ്പർമാരോടും ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ആറാട്ടുകുഴിയിലെ വിളക്കുകാലിൽ മണ്ണെണ്ണവിളക്ക് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
അറ്റകുറ്റപ്പണികൾ ചെയ്യുന്നില്ല
ഏതാനും മാസങ്ങൾക്കു മുമ്പ് ആനപ്പാറയിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് ലോറിയിടിച്ചതിനെ തുടർന്ന് കത്താതായി. ഇതിനുപകരം ലൈറ്റ് സ്ഥാപിച്ചെങ്കിലും പ്രകാശം വീണ്ടും നിലച്ചു. പ്രധാന കവലകളിൽ ആവശ്യത്തിന് ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ ചെയ്ത് പ്രവർത്തിപ്പിക്കാനുള്ള കാലതാമസമാണ് കവലകൾ ഇരുട്ടിലാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.