മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട മഞ്ചാടി-ശ്രീകൃഷ്ണപുരം റോ‌‌‌ഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടും നടപടികളില്ല. മലയിൻകീഴ് ജംഗ്ഷന് സമീപത്ത് നിന്നാരംഭിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി തീർന്നതിന് പുറമെ പെയ്ത ഒറ്റമഴയിൽ ശ്രീകൃഷ്ണപുരം ഭാഗത്തെ റോഡ് പുഴയായി.റോഡ് ആരംഭിക്കുന്നിടം അല്പം തകർന്നും മുന്നോട്ട് പോകുന്തോറും വൻകുഴികൾ രൂപപ്പെട്ട് വഴിനടക്കാൻ പോലുമാവാത്ത അവസ്ഥയിലാണ്. മഞ്ചാട് എൽ.പി സ്കൂളിനു സമീപത്താണ് ഈ റോഡ് വന്നുചേരുന്നത്. അടുത്തിടെ ഈ റോഡിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയും പൈപ്പ് സ്ഥാപിച്ചശേഷം പൈപ്പ് പൊട്ടി വെള്ളം പായുന്നതുമാണ് റോഡ് ഇത്രമേൽ മോശമാകാൻകാരണം. വിയന്നൂർ ക്ഷേത്രം, ശ്രീകൃഷ്ണപുരം, മലയിൻകീഴ് ട്രഷറി എന്നീ സ്ഥലങ്ങളിലെത്തുന്നവരും സമീപവാസികളും ഇതുവഴി വരാൻ ഏറെ ബുദ്ധിമുട്ടുകയാണ്. 2016ലാണ് ഈ റോഡ് പൂർണമായി നവീകരിച്ചത്. പിന്നീട് പലഘട്ടങ്ങളിലായി റോഡിൽ ഇടവിട്ട് ടാറിംഗ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാൽനടപോലും ദുഃസഹമെന്ന് നാട്ടുകാർ പറയുന്നു. വിളപ്പിൽ പഞ്ചായത്തിലും കാട്ടാക്കട ഭാഗത്തേക്കും പോകുന്നതിനുള്ള എളുപ്പമാർഗമാണീ റോഡ്. പഞ്ചായത്തിലെ കോവിലുവിള-മണപ്പുറംറോഡ് തകർന്ന് വൻകുഴി രൂപപ്പെട്ടിട്ടും വർഷങ്ങൾ കഴിഞ്ഞു. റോഡ് തകർന്നതിനാൽ ഇരുചക്രവാഹനമൊഴികെയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാനുമാവുന്നില്ല.

റോഡാകെ പൊട്ടിപ്പൊളിഞ്ഞു

പൈപ്പിനായി കുഴിയെടുത്ത 24ഇടത്ത് കുഴികളായി മാറി. റോഡാകെ പൊട്ടിപ്പൊളിഞ്ഞ് മെറ്റലിളകി കാൽനടപോലും സാദ്ധ്യമല്ലാതായിട്ട് കാലമേറെയായി. ഈ റോഡിന് ഇരുവശത്തായി 500ലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പ്രദേശവാസികളുടെ ഏക ആശ്രയമാണീ റോഡ്.റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. മലയിൻകീഴ്,വിളവൂർക്കൽ പഞ്ചായത്തുകളിലുൾപ്പെട്ട ഇരട്ടക്കലുങ്ക്-പണ്ടാരക്കണ്ടം ഈഴക്കോട് റോഡിലൂടെ കാൽനടപോലും സാദ്ധ്യമല്ലാതായിട്ട് കാലങ്ങൾ കഴിഞ്ഞു.

നടപടികളില്ല

റോഡ് നവീകരിക്കുന്നതിനായി അധികൃതർ പദ്ധതികൾ തയ്യാറാക്കിയെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായില്ല. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധസമരങ്ങൾ സംഘടിപ്പിച്ചെങ്കിലും നവീകരണം മാത്രമുണ്ടായില്ല. വിളവൂർക്കൽ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡും തിരുവനന്തപുരം ഭാഗത്തേക്ക് പോകാനുള്ള പ്രദേശവാസികളുടെ ഏകമാർഗവുമാണീ റോഡ്.

അപകടം പതിവ്

കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർ അപകടത്തിലാകുന്നത് പതിവാണ്.വിളപ്പിൽ,വിളവൂർക്കൽ,മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തെ റോഡുകളിലും ഇതേ അവസ്ഥയാണ്. സഞ്ചാരയോഗ്യമല്ലാതെ വർഷങ്ങളായി തകർന്ന റോഡുകളുടെ ദുരവസ്ഥയ്ക്ക് മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.