
നാഗർകോവിൽ : കാർത്തിക മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച്ച വേളിമല കുമാരസ്വാമിക്ക് അഭിഷേകദ്രവ്യങ്ങളുമായി നിരനിരയായി എത്തിയ നേർച്ചക്കാവടികൾ തക്കലയും പരിസരവും ഭക്തി സാന്ദ്രമാക്കി. പറക്കുംകാവടി,പുഷ്പക്കാവടി, സൂര്യക്കാവടി,സർപ്പക്കാവടി,മയിൽക്കാവടി, വേൽക്കാവടി, തുടങ്ങിയ കാവടികളാണ് ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിയത്. പാൽക്കാവടിയുമായി കാൽനടയായും ഭക്തരെത്തി. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നു ഇന്നലെ രാവിലെ മുതൽ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തി. ഉച്ചയോടെ പൊലീസ് പൊതുമരാമത്ത് വകുപ്പുകളുടെ കാവടികൾ എത്തിയതോടെ അഭിഷേകചടങ്ങുകൾ തുടങ്ങി.വൈകുന്നേരം വരെ അഭിഷേകം തുടർന്നു.രാത്രി പൂജയും നടന്നു.
കാവടിയേന്തി പൊലീസുകാരും
തിരുവിതാംകൂർ രാജഭരണകാലം മുതൽക്കെ തുടരുന്ന ആചാരങ്ങളുടെ ഭാഗമായി തക്കലയിൽ നിന്ന് കാവടിയേന്തി പൊലീസ് ഉദ്യോഗസ്ഥരും, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും വേളിമല ക്ഷേത്രത്തിലെത്തി. ഓരോ വർഷവും കാർത്തിക മാസത്തിലേ അവസാന വെള്ളിയാഴ്ച്ചയാണ് ഇത്തരത്തിൽ കാവടി ഘോഷയാത്ര. ജനങ്ങൾ സമാധാനമായി ജീവിക്കാൻ വേണ്ടിയാണ് പൊലീസുകാർ വ്രതമെടുത്ത് കാവടിയേന്തി ഘോഷയാത്രയായി വേളിമല മുരുകൻ ക്ഷേത്ര സന്നിധിയിലേക്ക് പോകുന്നത് .ഇന്നലെ രാവിലെ തക്കല പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരും, പത്തമനാഭപുരം പി.ഡബ്ല്യു.ഡി ഓഫീസിൽ നിന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുമാണ് യാത്ര തിരിച്ചത്.തക്കല സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മാർത്താണ്ഡം ഡിവൈ.എസ്.പി, നാഗർകോവിൽ എം.എൽ.എ എം.ആർ.ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.