വർക്കല: പ്രായപൂർത്തിയാകാത്ത മകന് ഇരുചക്രവാഹനം ഓടിക്കാൻ നൽകിയ മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന് ജംഗ്ഷന് സമീപം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പതിനാറുകാരനായ വിദ്യാർത്ഥി സ്കൂട്ടർ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേക്ക് പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.സ്കൂട്ടർ തടഞ്ഞു നിറുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ മാതാവിന്റെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.തുടർന്ന് മോട്ടോർ വെഹിക്കിൾ ആക്ട് 199എ, ബി.എൻ.എസ്125, കെ.പി ആക്ട് 118ഇ എന്നിവ പ്രകാരം മാതാവിനെതിരെ അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു. മോട്ടോർ വെഹിക്കിൾ ആക്ട് 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ 25000രൂപ പിഴയോ, മൂന്ന് വർഷം തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ 12 മാസത്തേക്ക് റദ്ദ് ചെയ്യാവുന്നതാണ്.പ്രായപൂർത്തിയായാലും 25 വയസിനുശേഷം മാത്രമെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുമുള്ളൂവെന്ന് വർക്കല സബ് ആർ.ടി. ഓഫീസ് അധികൃതർ പറഞ്ഞു.