tvm

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ അപകടക്കെണിയൊരുക്കി 247 ബ്ലാക്ക് സ്‌പോട്ടുകൾ.

29 റോഡുകളിലായാണിത്. ദേശീയപാതയിൽ 13 റോഡുകളിലായി 142. സംസ്ഥാനപാതയിൽ 16 റോ‌ഡുകളിലായി 105. ഏറ്റവുമൊടുവിൽ പുറത്തിറക്കിയ 2021ലെ കേരള റോഡ് സുരക്ഷാ ബോർഡിന്റെ പഠന റിപ്പോർട്ട് പ്രകാരമാണിത്. അതിനുശേഷം റോഡുകളിൽ വലിയമാറ്റങ്ങൾ ഉണ്ടായതിനാൽ എണ്ണത്തിൽ വർദ്ധനവുണ്ടാകും.

ഏറ്റവും കൂടുതൽ അപകട സാദ്ധ്യതയുള്ളത് ദേശീയപാതയിൽ ആലംകോട് ജംഗ്ഷൻ മുതൽ തോന്നയ്ക്കൽ വരെയുള്ള 11.10 കിലോമീറ്ററിൽ- 19ബ്ലാക്ക് സ്‌പോട്ടുകൾ. സംസ്ഥാനപാതയിൽ 10 ബ്ലാക്ക് സ്പോട്ടുകൾ വീതമുള്ള വയ്യേറ്റ് മുതൽ വാമനപുരം ആശുപത്രി ജംഗ്ഷൻ വരെയുള്ള 5.10കിലോമീറ്ററിലും പൊരുന്തമൺ മുതൽ തട്ടത്തുമലവരെയുള്ള 6.20കിലോമീറ്ററിലും വെഞ്ഞാറമൂട് ജംഗ്ഷൻ മുതൽ മൂന്നുമുക്ക് ജംഗ്ഷൻ വരെയുള്ള 11.20 കിലോമീറ്ററിലും.

ദേശീയപാതയിലെ ബ്ലാക്ക് സ്‌പോട്ടുകൾ: ആലംകോട്- തോന്നയ്ക്കൽ: 19, കിള്ളിപ്പാലം- പള്ളിച്ചൽ: 14, വെടിവച്ചാൻകോവിൽ-നെയ്യാറ്റിൻകര: 13, തോന്നയ്ക്കൽ- കഴക്കൂട്ടം: 13, ചാക്കപ്പാലം- തിരുവല്ലം ടോൾപ്ലാസ: 16, നേതാജി റൗണ്ട്- തമ്പാനൂർ ഫ്ലൈഓവർ: 7, കുളത്തൂർ- ലോഡ‌്സ് ആശുപത്രി ജംഗ്ഷൻ: 10, ശ്രീകാര്യം- പി.എം.ജി: 9, നെയ്യാറ്റിൻകര- ധനുവച്ചപുരം: 8, കടമ്പാട്ടുകോണം- ആലംകോട്: 13, കഴക്കൂട്ടം- ശ്രീകാര്യം: 8, പരശുവയ്ക്കൽ- കളിയിക്കാവിള: 7, പാച്ചല്ലൂർ- വിഴിഞ്ഞം: 5.

എൻ.എച്ചിൽ പണി നടക്കുന്നതിനാൽ സമാന്തരറോഡുകളെ കൂടുതൽ വാഹനങ്ങൾ ആശ്രയിക്കുന്നു. അമിതവേഗതയിൽ ഈ റോഡിലൂടെ പോകുന്നത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. രാത്രികാല യാത്ര അത്യാവശ്യമാണെങ്കിൽ ടാക്സിയെ ആശ്രയിക്കണം. രാത്രി വാഹനമോടിച്ച് ശീലമില്ലാത്തവർ രാത്രി 12 മുതൽ പുലർച്ചെ 5വരെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. ഉറക്കത്തിന്റെ ആലസ്യത്തിൽ അപകടസാദ്ധ്യത കൂടുതലാണ്.

-ഡോ.ഷാഹീം.എസ്.

പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഗതാഗത

പ്ലാനിംഗ് ഡിവിഷൻ മേധാവി,

നാറ്റ്പാക്