തന്റെ പ്രയത്നങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ് 29ാംമത് ഐ.എഫ്.എഫ്‌.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്ന് വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി പറഞ്ഞു. കൊവിഡിന് മുൻപ് കേരളത്തിലേക്ക് വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല. കാത്തിരിപ്പിനൊടുവിൽ എത്തിച്ചേർന്നത് ഇത്തരമൊരു പുരസ്‌കാരം സ്വീകരിക്കാൻ വേണ്ടിയാണെന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് ആൻ ഹുയി പറഞ്ഞു. തിരക്കഥാകൃത്തും അഭിനേത്രിയുമായ ആൻ ഹുയി സംവിധാന മികവുകൊണ്ടും പ്രമേയങ്ങൾ കൊണ്ടും സിനിമാരംഗത്ത് ശ്രദ്ധനേടിയിട്ട് 40 വർഷം കഴിഞ്ഞു. ഈ കാലയളവിൽ ഹോങ്‌കോങ്ങിന്റെ ചരിത്രവും പലായനവും കുടിയേറ്റവുമെല്ലാം ആൻ ഹുയി സിനിമകൾക്ക് ആധാരമായിട്ടുണ്ട്. എങ്കിലും സിനിമയ്ക്കുണ്ടായ മാറ്റങ്ങൾക്കൊപ്പം തനിക്കെത്താൻ കഴിഞ്ഞിട്ടില്ലെന്ന് സംവിധായിക പറഞ്ഞു. സയൻസ് ഫിക്ഷൻ, ഹോളിവുഡ്, ത്രില്ലർ എന്നിങ്ങനെ എണ്ണമറ്റ വിഭാഗങ്ങളിലേക്ക് സിനിമ ചേക്കേറുകയാണ്. കേവലം സാമ്പത്തിക ലാഭവും പ്രേക്ഷകന്റെ സന്തോഷവും മാത്രം കണക്കിലെടുത്താണ് സിനിമകളധികവും ജനിക്കുന്നത്. വാണിജ്യ സിനിമകൾക്കിടയിൽ ആർട്ട് സിനിമകൾക്കുള്ള സ്വീകാര്യത കുറഞ്ഞു വരുന്നുവെന്നും ആൻ ഹുയി കൂട്ടിച്ചേർത്തു.