തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനെ മർദ്ദിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരായ അന്വേഷണത്തിൽ ഉഴപ്പി പൊലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്ത പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ നടപടി നിർത്തിവച്ചു. അതിനിടെ, കോളേജിലെ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാല് വിദ്യാർഥികളെ പ്രിൻസിപ്പൽ കോളേജിൽ നിന്ന് സസ്‌പെന്റ് ചെയ്തു. യൂണിറ്റ് സെക്രട്ടറിയും പി.ജി സുവോളജി രണ്ടാം വർഷ വിദ്യാർഥിയുമായ വിധു ഉദയ, പ്രസിഡന്റും ഫിലോസഫി മൂന്നാംവർഷ വിദ്യാർഥിയുമായ അമൽചന്ദ്, ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥി മിഥുൻ, ബോട്ടണി മൂന്നാം വർഷ വിദ്യാർഥി അലൻ ജമാൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചിന് ആയിരുന്നു ആക്രമണം. പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസ് (19)നെ ആണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ട് തല്ലി. അനസിന്റെ സ്വാധീന കുറവുള്ള കാലിൽ ചവിട്ടിയും ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ചും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കോളേജിലെ എസ്.എഫ്.ഐ നേതാക്കൾ പറയുന്നതുപോലെ സംഘടനാപ്രവർത്തനം നടത്താത്തത് ചോദ്യം ചെയ്താണ് മർദനമെന്നാണ് അനസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
അനസിനോടൊപ്പം നിന്നതിന് കഴിഞ്ഞ ദിവസം കോളേജ് ഹോസറ്റൽ മുറിയിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിക്ക് മർദ്ദിച്ചിരുന്നു.ഇതിലും അന്വേഷണം ആരംഭിച്ചിട്ടില്ല.