തിരുവനന്തപുരം: ബീമാപ്പള്ളി നഴ്സറി സ്കൂളിന് സമീപം ആകാശവാണിയുടെ ഉടമസ്ഥതതയിലുള്ള സ്ഥലത്തെ മാലിന്യ കൂമ്പാരം നീക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നഗരസഭാ സെക്രട്ടറിക്കും ആകാശവാണി ഡയറക്ടർക്കും നിർദ്ദേശം നൽകി.ഇക്കാര്യത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി പാസാക്കിയ ഉത്തരവ് യഥാക്രമം നടപ്പിലാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ആകാശവാണിയുടെ സ്ഥലത്തുള്ള മാലിന്യ നിക്ഷേപ ഭീഷണിയില്ലാതാക്കാൻ നഗരസഭാ സെക്രട്ടറി,ഹെൽത്ത് ഇൻസ്പെക്ടർ,നഗരസഭാ എൻജിനിയർ,ആകാശവാണി ഡയറക്ടർ,ജില്ലാ പൊലീസ് മേധാവി,അസിസ്റ്റന്റ് കമ്മീഷണർ എന്നിവരടങ്ങിയ ഒരു സമിതിക്ക് രൂപം നൽകണമെന്നും കൃത്യമായ ഇടവേളകളിൽ സമിതി യോഗം ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

രാത്രികാലങ്ങളിൽ കൃത്യമായ പൊലീസ് പരിശോധനയുറപ്പാക്കണം. മാലിന്യ നിക്ഷേപം നീക്കുന്ന നടപടിയുടെ പുരോഗതി ജില്ലാ ലീഗൽ സർവീസ് അതോറിട്ടി വിലയിരുത്തണം. നഗരസഭയും ആകാശവാണിയും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് പ്രവർത്തിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.