
തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയിൽ നടപ്പാക്കാൻ സംസ്ഥാനം കേന്ദ്രത്തോട് അഭ്യർത്ഥിക്കും. ആദ്യഘട്ടത്തിൽ അങ്കമാലി- എരുമേലി പാത സിംഗിൾ ലൈനായി പൂർത്തിയാക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അതേസമയം, റിസർവ് ബാങ്കിനെ ഉൾപ്പെടുത്തി കേന്ദ്രവും സംസ്ഥാനവും ത്രികക്ഷി കരാർ വേണ്ടെന്ന നിലപാടും കേന്ദ്രത്തെ അറിയിക്കും.
നിർമാണ ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാൻ കിഫ്ബിയിൽ നിന്ന് തുക ലഭ്യമാക്കാമെന്ന തീരുമാനത്തിലും മാറ്റമില്ല.
ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കും.
വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എറണാകുളം ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്, ഇടുക്കി കലക്ടർ വി. വിഗ്‌നേശ്വരി കോട്ടയം കലക്ടർ ജോൺ വി സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.
'നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയിൽ ഇത് വികസിപ്പിക്കാവുന്നതാണ്".
- പിണറായി വിജയൻ, മുഖ്യമന്ത്രി
നിർമ്മാണചെലവ് 3,800.93 കോടി
 അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997-98ലെ റെയിൽവേ ബഡ്ജറ്റിലെ നിർദ്ദേശമാണ്. എട്ടു കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള 7 കിലോമീറ്റർ പാതയുടെ നിർമ്മാണം പൂർത്തീകരിച്ചതാണ്. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാൽ, 2019ൽ റെയിൽവേ പദ്ധതി മരവിപ്പിച്ചു.
 പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണ ചെലവ് 3,800.93 കോടി രൂപയായി വർദ്ധിച്ചു. പദ്ധതിയുടെ 50% തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. പൂർണമായും റെയിൽവേ ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചിലവ് കണക്കാക്കിയ പദ്ധതിയുടെ 50% ചിലവ് കിഫ്ബി വഴി വഹിക്കാൻ സർക്കാർ തയ്യാറാണെന്ന് 2021ൽ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50% തുക പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള സ്ഥിരീകരണം സംസ്ഥാന സർക്കാർ നൽകിയെങ്കിലും പദ്ധതി റെയിൽവേ പുനരരുജ്ജീവിപ്പിച്ചിട്ടില്ല.