കിളിമാനൂർ: മലയോരക്കർഷകർ കൃഷിയിൽ നിന്ന് പിന്മാറുന്നു.കാലാവസ്ഥാ വ്യതിയാനവും വന്യമൃഗ ശല്യവും കാരണമാണ് കർഷകർ കൃഷിയിൽ നിന്ന് പിന്മാറുന്നത്.
ചേന,ചേമ്പ്,കപ്പ തുടങ്ങി ഒരു ഒരു കിഴങ്ങുവിളയും കാട്ടുപന്നി ശല്യം കാരണം കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.പന്നിക്ക് പുറമെ കുരങ്ങ് ശല്യവും മലയോരത്ത് വർദ്ധിച്ചു വരികയാണ്.
കാലാവസ്ഥാ വ്യതിയാനം കാരണം റബർ,കുരുമുളക്,തെങ്ങ്,കമുക് തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയ്യുന്നവർ ദുരിതത്തിലാണ്.റബർ നഷ്ടക്കച്ചവടമായതോടെ പലരും ടാപ്പിംഗ് നിറുത്തി. വിലക്കുറവ്, നിരന്തരം മഴ തുടങ്ങിയ കാരണങ്ങളാൽ ചിലർ റബർ മരങ്ങൾ വെട്ടിമാറ്റി.
കടം കയറി വശംകെട്ടവർ തോട്ടം വിൽക്കാൻ തയ്യാറാണെങ്കിലും അവിടെയും രക്ഷയില്ലാത്ത അവസ്ഥ.ചെറുകിട തോട്ടങ്ങൾ ഒന്നായിട്ടോ പ്ലോട്ടുകളായോ ആണ് കച്ചവടം ചെയ്യുന്നത്.ഇപ്പോഴത്തെ നിയമവ്യവസ്ഥകൾ പ്രകാരം ഭൂമി പ്ലോട്ട് തിരിച്ച് വിൽക്കാനും പറ്റുന്നില്ല.
തെങ്ങുകളുടെ
നീരൂറ്റി ചെല്ലി
തെങ്ങുകളിൽ ചെല്ലി ആക്രമണം രൂക്ഷം.തെങ്ങിൻ തൈകൾ കായ്ഫലമാകുന്ന പാകമാകുമ്പോഴേക്കും ശല്യം തുടരും. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന അത്യുത്പാദന ശേഷിയുള്ള തൈകളാണ് ഭൂരിഭാഗവും. ആദ്യകാലങ്ങളിൽ കൂമ്പിൽ മാത്രമാണ് ശല്യമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ചുവടുവശത്തും ചെല്ലിയാക്രമണമുണ്ട്. സങ്കരയിനമായ കുള്ളൻ തൈകളാണ് കൂടുതൽ കർഷകരും നട്ടുപിടിപ്പിച്ചത്. ഇവയിലാണ് ശല്യം രൂക്ഷം.
അടയ്ക്കയ്ക്ക് മഞ്ഞളിപ്പുരോഗം
മഞ്ഞളിപ്പ് രോഗം ബാധിച്ച കമുകുകളിൽ നിന്ന് അടയ്ക്ക കൊഴിയുകയാണ്.ന്യായമായ വിലയുള്ളതിനാൽ വളരെ പ്രതീക്ഷയോടെ വിളവെടുപ്പിന് കാത്തിരുന്ന കർഷകർക്ക് തിരിച്ചടിയാണ് രോഗവ്യാപനം. കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രതിരോധ മരുന്ന് തളിക്കാനാകുന്നുമില്ല.മലയോര മേഖലകളിൽ റബർ തോട്ടം വെട്ടിയ സ്ഥലങ്ങളിൽ നിരവധിപ്പേരാണ് കമുക് കൃഷി ആരംഭിച്ചത്.
കുരുമുളക് വിളവെടുക്കേണ്ട സമയമാണിപ്പോൾ.മുൻ വർഷങ്ങളിൽ ഒരു ക്വിന്റൽ മുളക് കിട്ടിയിരുന്നിടത്ത് ഇത്തവണ പകുതി പോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.വിളവ് കുറവാണ്.കുരുമുളകിനും ചുവടുചീയൽ, ഇല രോഗങ്ങൾ തുടങ്ങിയവ കാണപ്പെടുന്നു.