s

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും അതിന്മേൽ അന്വേഷണവും നേരിടുന്ന എം.ആർ.അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാര സ്മരണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവിച്ചു.

അനധികൃത സ്വത്തു സമ്പാദനത്തിലുള്ള വിജിലൻസ് അന്വേഷണത്തിനു പുറമെ തൃശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകുന്നത്. ക്രമസമാധാന ചുമതലയിൽ തുടരവെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചത് സ്ഥാനക്കയറ്റം നൽകുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് വ്യക്തം. സ്ഥാനക്കയറ്റം നൽകുന്നതിൽ മന്ത്രിമാരുടെ ഭാഗത്ത് നിന്നും എതിർപ്പുയർന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനാണ് അജിത് കുമാറിന് രക്ഷാകവചം ഒരുക്കിയത്. പിണറായിയുടെ ദൂതനായാണ് ആർ.എസ്.എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്നും സതീശൻ പറഞ്ഞു.