തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.പതാക,കൊടിമര,ദീപശിഖ ജാഥകൾ ഇന്ന് വൈകിട്ട് വിഴിഞ്ഞത്ത് സംഗമിക്കും.തുടർന്ന് വൈകിട്ട് 5.30ന് പൊതുസമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) പതാകയുയരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
ഇന്ന് രാവിലെ ആനത്തലവട്ടം ആനന്ദന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. രാമുവിന്റെ നേതൃത്വത്തിൽ പതാകജാഥ ആരംഭിക്കും.ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.പുഷ്പലതയുടെ നേതൃത്വത്തിലുള്ള കൊടിമരജാഥ തിരുവല്ലം ശിവരാജന്റെ സ്മൃതിമണ്ഡപത്തിൽ നിന്ന് പുറപ്പെടും.രണ്ടു ജാഥകളും, രക്തസാക്ഷി സ്മാരകങ്ങളിൽ നിന്നും നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിൽനിന്നും ഏരിയാ സെക്രട്ടറിമാരുടെ നേതൃത്വത്തിലെത്തുന്ന ദീപശിഖകളും സമ്മേളനനഗരിയിൽ സംഗമിക്കുന്നതോടെയാണ് സമ്മേളനത്തിന് കൊടിയുയരുന്നത്.
നാളെ രാവിലെ 9ന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (കോവളം ജി.വി രാജ കൺവെൻഷൻ സെന്റർ) നടക്കുന്ന പ്രതിനിധി സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുശേഷം ജില്ലാ സെക്രട്ടറി വി.ജോയി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് റിപ്പോർട്ടിന്മേൽ ചർച്ചയാരംഭിക്കും. 22നും ചർച്ച തുടരും.തിങ്കളാഴ്ച വൈകിട്ട് 4ന് ആഴാകുളത്തുനിന്നുള്ള റെഡ് വോളന്റിയർ മാർച്ചിനും ബഹുജനറാലിക്കും ശേഷം സമ്മേളനത്തിന് സമാപനംകുറിച്ചുള്ള പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.19 ഏരിയാകളിൽനിന്നുള്ള 439 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.