തിരുവനന്തപുരം: ബൈക്ക് നന്നാക്കിയതിന് കൂലി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ വാഹന ഉടമയെ കൊലപ്പെടുത്തിയ കേസിൽ വർക്ക്ഷോപ്പ് ഉടമയെയും സുഹൃത്തിനെയും കോടതി കഠിന തടവിനും രണ്ട് ലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു.

തിരുമല വട്ടവിള സ്വദേശിയും വർക്ക്‌ഷോപ്പ് ഉടമയുമായ സുരേഷിനെ അഞ്ച് വർഷം കഠിന തടവിനും സുഹൃത്ത് ആര്യനാട് മണലിവിള സ്വദേശിയും കന്യാകുമാരി പളുകൽ വാദ്ധ്യരുകോണം എസ്.എസ് ഭവനിൽ ഷിബു റോസിനെ ഏഴ് വർഷം കഠിന തടവിനുമാണ് ശിക്ഷിച്ചത്.ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയും ഒടുക്കണം.ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്.
ആര്യനാട് പള്ളിവേട്ട സ്വദേശി ജയകൃഷ്ണനാണ് കൊല്ലപ്പെട്ടത്.ജയകൃഷ്ണന്റെ സുഹൃത്ത് അജിത്തിനും പരിക്കേറ്റിരുന്നു. ജയകൃഷ്ണനും പ്രതികളും മിക്കവാറും ദിവസങ്ങളിൽ ആര്യനാട് പഴയതെരുവിൽ കച്ചേരിനടയിലുള്ള പ്രതിയുടെ വർക്ക്‌ഷോപ്പിലിരുന്ന് മദ്യപിക്കുമായിരുന്നു.

ബൈക്ക് നന്നാക്കിയതിന് പ്രതി പണം ചോദിച്ചതിൽ പ്രകോപിതനായ ജയകൃഷ്ണൻ ദിവസവും മദ്യം വാങ്ങിത്തരുന്ന കണക്കിൽ പണിക്കൂലി വരവ് വയ്ക്കാൻ പറഞ്ഞു.ഇതിനുശേഷം ജയകൃഷ്ണൻ തന്റെ പേഴ്സെടുത്ത് പ്രതിയുടെ മുന്നിലേക്ക് ഇട്ടശേഷം മടങ്ങിപോയി. തിരികെ പേഴ്സെടുക്കാൻ അജിത്തുമായി മടങ്ങിവന്നപ്പോഴാണ് പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്തിയത്.

2018 മാർച്ച് ആറിന് രാത്രി 11നായിരുന്ന സംഭവം.വർക്ക് ഷോപ്പ് ഉടമ നാലാം ഘട്ട ക്യാൻസർ ചികിത്സയിലാണെന്ന പ്രതിഭാഗം വാദം പരിഗണിച്ച കോടതി ശിക്ഷയിൽ ഇളവോടെ ജാമ്യം അനുവദിച്ചു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച മണ്ണൂർക്കര ഷാനി ഭവനിൽ അനിൽ കുമാർ,വിലവൻകോട് മേലെ പന്നിവിള സ്വദേശി ഷിനു, പളുകൽ ചേലവൻചേരി സ്വദേശി ജസ്റ്റിൻ പാസ്റ്റർ എന്ന ജസ്റ്റിൻ എന്നിവരെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ.ഷാജി ഹാജരായി.