തിരുവനന്തപുരം:സംസ്ഥാനത്ത് തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായി സമിതി രൂപീകരിക്കും. ജലവിഭവ,ഫിഷറീസ്,തുറമുഖ,തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറിമാർ അംഗങ്ങളായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പാക്കുകയാണ് സമിതിയുടെ ചുമതലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏകോപിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി ജലവിഭവ വകുപ്പ് പ്രവർത്തിക്കും.

ആവശ്യകതയും മുൻഗണനയും നിശ്ചയിച്ച് ഹോട്ട്സ്പോട്ടുകൾ തയ്യാറാക്കണം. മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണം. ചെലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം. ജിയോ ട്യൂബ് സംരക്ഷണ മാതൃക പരി​ഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോ​ഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ,റോഷി അ​ഗസ്റ്റിൻ,ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,ജലവിഭവ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ,തുറമുഖ - ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ.എസ്.ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.