തിരുവനന്തപുരം:മനുസ്മൃതി അടിച്ചേൽപ്പിക്കാനാണ് ഹിന്ദുത്വവാദികളുടെയും ബി.ജെ.പിയുടെയും നീക്കമെന്നും പാർലമെന്റിൽപ്പോലും ഭരണഘടന ആക്രമണത്തിനിരയാകുന്ന കാലമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി.

ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി അലി.

സെക്കുലറിസം ബുൾഡോസറുകൾ കൊണ്ട് തകർക്കപ്പെടുകയാണ്.

ജാതി വ്യവസ്ഥയാണ് സമൂഹത്തെ പിടിച്ചു കെട്ടാൻ ഏറ്റവും നല്ല മാർഗ്ഗമെന്ന് ഹിന്ദുത്വവാദികൾ വിശ്വസിക്കുന്നു. അംബേദ്കറിന് പകരം ദേവീ-ദേവന്മാരെ വിളിച്ചാൽ മോക്ഷം കിട്ടുമെന്നാണ് അമിത്ഷായുടെ പ്രഖ്യാപനം. തിരുവനന്തപുരം എയർപോർട്ട് മാത്രമല്ല ഇവിടെ സർക്കാർ നല്ല രീതിയിൽ പ്രവർത്തിപ്പിക്കുന്ന സ്കൂളുകളും അവർ അദാനിക്കും,അംബാനിക്കും നൽകുമെന്നും ജാഗ്രത വേണമെന്നും സുഭാഷിണി അലി പറഞ്ഞു.ചടങ്ങിൽ 'കനൽ' സംഘടന ചെയർപേഴ്സൺ എം.പി.പ്രിയാമോൾ അദ്ധ്യക്ഷയായി. പ്രസിഡന്റ് പി.ഹണി, കൺവീനർ സിന്ധുഗോപൻ,ട്രഷറർ നിഷ ജാസ്മിൻ എന്നിവർ സംസാരിച്ചു.