
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൃത്യമായി വിപണി ഇടപെടൽ നടത്തുന്നതിനാൽ കേരളത്തിൽ ഒരു പരിധിവരെ വിലക്കയറ്റം പിടിച്ചുനിറുത്താൻ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സപ്ലൈകോ ക്രിസ്മസ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 21 മുതൽ 30വരെയാണ് ക്രിസ്മസ് ഫെയർ.
ഫലപ്രദമായ ഇടപെടലിന് സപ്ലൈകോയ്ക്കൊപ്പം കൺസ്യൂമർ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളിൽ ഇടപെടൽ നടത്തുന്നു. ഇത്തരത്തിൽ വിവിധ മേഖലകളിലെ ഇടപെടലാണ് വിലക്കയറ്റം വലിയ തോതിൽ ഉയരാതെ തടയുന്നത്. കേരളത്തിൽ മാത്രമാണ് ഇത്ര വിപുലമായ വിപണി ഇടപെടൽ നടത്തുന്നതും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിറുത്തുന്നതും. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടരുതെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സബ്സിഡി ഉത്പന്നങ്ങൾക്ക്പുറമേ മറ്റുൽപ്പന്നങ്ങൾക്ക് ഓഫറുകളും വിലക്കുറവും നൽകി ജനങ്ങൾക്ക് ആശ്വാസം പകരുന്ന തരത്തിലാണ് ഇത്തവണത്തെ ക്രിസ്മസ് ഫെയറെന്ന് അദ്ധ്യക്ഷനായ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു.
ആറ് ലക്ഷത്തോളം എ.എ.വൈ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പഞ്ചസാര സബ്സിഡി നിരക്കിൽ ലഭ്യമാക്കും. 45 രൂപയിലധികംവരുന്ന ഒരു കിലോ പഞ്ചസാര പുതുവർഷം പ്രമാണിച്ച് കാർഡുടമകൾക്ക് ഇരുപത്തിയേഴ് രൂപയ്ക്ക് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു.
ആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു, സപ്ലൈകോ സി.എം.ഡി പി.ബി. നൂഹ്, സിവിൽ സപ്ലൈസ് കമ്മിഷണർ മുകുന്ദ് ഠാക്കൂർ, സപ്ലൈകോ മേഖലാ മാനേജർ എ. സജാദ് എന്നിവർ പങ്കെടുത്തു.