
റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ വിജിലൻസ്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് വകുപ്പ് ക്ളീൻ ചീറ്റ് നൽകാനൊരുങ്ങുന്നു. അന്വേഷണത്തിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് നിലപാട്. പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്.
കവടിയാറിലെ ആഡംബര വീട് നിർമ്മാണം കുറവൻകോണത്തെ ഫ്ളാറ്റ് വില്പന, മലപ്പുറം എസ്. പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളാണ് അന്വേഷണ വിധേയമാക്കിയത്. ഇതിലെല്ലം അജിത് കുമാറിന്റെ കൈകൾ ശുദ്ധമെന്നാണ് വിജിലൻസ് റിപ്പോർട്ട്.റിപ്പോർട്ട് 10 ദിവസത്തിനകം സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാരിനും സമർപ്പിക്കും. സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കുറവൻകോണത്തെ ഫ്ളാറ്റ്ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. കവടിയാറിലെ വീട് നിർമ്മാണം എസ്.ബി.ഐ ബാങ്കിൽ നിന്ന് 1.5 കോടി രൂപ വായ്പയെടുത്താണെന്നും വിജിലൻസ് കണ്ടെത്തി. കുറവൻകോണത്ത് ഫ്ളാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടിവിലയ്ക്ക് മറിച്ചുവിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നും കണ്ടെത്തി. 2009ലാണ് കോണ്ടൂർ ബിൽഡേഴ്സുമായി ഫ്ളാറ്റ് വാങ്ങാൻ 37 ലക്ഷം രൂപയ്ക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013ൽ കമ്പനി ഫ്ളാറ്റ് കൈമാറി. പക്ഷേ, സ്വന്തം പേരിലേക്ക് ഫ്ളാറ്റ് റജിസ്റ്റർ ചെയ്യാൻ വൈകിയെന്ന് കണ്ടെത്തിയിട്ടുണ്ട്. 4 വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്ക് ഫ്ളാറ്റ് വിൽക്കുന്നത് 2016ലാണ്. വില്പനയ്ക്ക് 10 ദിവസം മുൻപ്, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. എട്ടു വർഷം കൊണ്ടുണ്ടായ മൂല്യവർദ്ധനയാണ് വീടിന്റെ വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്.കവടിയാറിലെ വീട് നിർമ്മാണം സ്വത്ത് വിവരണപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഡി.ജി.പി നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ലോൺ വിവരങ്ങൾ, കവടിയാറിലെ വീടു നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ വിജിലൻസിന് കൈമാറിയിരുന്നു.