
കഴക്കൂട്ടം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെങ്ങന്നൂർ സ്വദേശിയായ 15കാരി ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ കിളിമാനൂർ പുളിമാത്ത് സ്വദേശി കിരണിനെ (21) പോക്സോ വകുപ്പ് ചുമത്തി കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു.
കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ ഇവിടേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായപ്പോൾ ബന്ധുകൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.അടുത്തിടെ കഴക്കൂട്ടത്ത് വച്ച് പെൺകുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഇയാൾ തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു.
വീട്ടുകാർ കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്.ഇതുസംബന്ധിച്ച് ബന്ധുക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതിപ്പെട്ടു.തുടർന്ന് ചെങ്ങന്നൂർ പൊലീസെടുത്ത പോക്സോ കേസ് കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു.
വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിരയായതായി തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് കിരണിനെ അറസ്റ്രുചെയ്തത്.കൂടാതെ പ്രതിയുടെ ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്ന വീഡിയോകളും പൊലീസ് കണ്ടെത്തി.പോക്സോ കേസിന് പുറമെ എസ്.സി - എസ് ടി വകുപ്പ് പ്രകാരവും കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.