കോവളം: ക്രിസ്മസ്,പുതുവത്സരം ആഘോഷിക്കാനെത്തുന്നവരെ വരവേൽക്കാൻ കോവളത്ത് ഒരുക്കങ്ങൾ തുടങ്ങി. കോവളം ടൂറിസം പ്രൊമോഷൻ കൗൺസിൽ,കോവളം പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് സജ്ജീകരണങ്ങൾ.സ്വകാര്യ ഹോട്ടലുകളിൽ ഡി.ജെ പാർട്ടികളടക്കമുള്ള ആഘോഷങ്ങൾക്ക് ഇത്തവണ പൊലീസ് ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.പുതുവത്സരാഘോഷത്തിനും കനത്ത സുരക്ഷയൊരുക്കാനാണ് തീരുമാനം.
ബീച്ചിലെ അനധികൃത സ്പീഡ് ബോട്ട് ഉൾപ്പെടെയുള്ള സവാരികൾക്ക് പ്രത്യേക പരിശോധനയുണ്ടാകും.ആഘോഷം കൊഴുപ്പിക്കാൻ ആയിരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.മായക്കുന്ന്,തൊഴിച്ചൽ,സിറോക്ക് ബീച്ച്,ഗ്രോ ബീച്ച്, കോവളം ജംഗ്ഷൻ മുതൽ ഗ്രോബീച്ച് വരെ റോഡിന്റെ ഒരു ഭാഗത്ത് പാർക്കിംഗ് ഒരുക്കും.ബീച്ചിൽ സ്വകാര്യ വ്യക്തികളുടെ കലാപരിപാടികൾക്ക് നിയന്ത്രണവുമുണ്ടാകും.
കർശന നിയന്ത്രണങ്ങൾ
ഡി.ജെ പാർട്ടികൾ ചേരുന്നതിന് മുൻകൂറായി പൊലീസിന്റെ അനുമതി വാങ്ങണം.പാർട്ടികൾ തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും അറിയിക്കണം.പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ രേഖകൾ സൂക്ഷിക്കണം.രാത്രി 12ന് ലൈറ്റ് ഓഫ് ചെയ്യാൻ പാടില്ല, മദ്യപിച്ച് സ്വിമ്മിംഗ് പൂളിൽ ഇറങ്ങാൻ ആരെയും അനുവദിക്കില്ല. എന്തെങ്കിലും അപാകത കണ്ടെത്തിയാൽ ഉത്തരവാദിത്വം ഹോട്ടൽ ഉടമകൾക്കായിരിക്കും.പി.സി.സി ഇല്ലാത്ത ഹോട്ടൽ ജീവനക്കാരെ കോവളത്തെ സ്ഥാപനങ്ങളിൽ അനുവദിക്കില്ല. ഇതിനായി പ്രത്യേക പരിശോധന നടത്തും.ബീച്ചിൽ ഭയപ്പെടുത്തുന്ന കരിമരുന്ന് പ്രയോഗം പാടില്ല. സൗണ്ട്സ് സിസ്റ്റം ഉപയോഗിക്കുന്നവർ മൈക്ക് ഓർഡർ വാങ്ങിയിരിക്കണം.ന്യൂ ഇയർ ദിവസം രാത്രി 10 നുശേഷം കോവളം ജംഗ്ഷനിൽ നിന്ന് ബീച്ചിലേക്ക് വാഹന നിയന്ത്രണമുണ്ടാകും.ഹോട്ടലിൽ തങ്ങുന്നവർ,കോവളത്തെത്തുന്ന സഞ്ചാരികൾ രാത്രി 8ന് മുൻപ് അതത് ഹോട്ടലുകളിൽ എത്തണം.
ന്യൂഇയറിന് മുന്നോടിയായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെയും മറ്റു ബന്ധപ്പെട്ട സ്ഥാപന ഉടമകളുടെയും യോഗം ഉടൻ വിളിക്കും.
ജയപ്രകാശ്,എസ്.എച്ച്.ഒ,കോവളം പൊലീസ്