
വിതുര: ക്രിസ്മസ് ദിനത്തിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് പൊൻമുടിയിലേക്ക് ഒഴുകിയെത്തിയത്. അവധിക്കാലം ആരംഭിച്ചതോടെ പൊതുവെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഈ വർഷത്തെ ഏറ്റവും വലിയ തിരക്കാണ് ക്രിസ്മസ് ദിനത്തിൽ മാത്രമുണ്ടായത്. അപ്പർസാനിറ്റോറിയവും പരിസരവും വാഹനങ്ങളാൽ നിറഞ്ഞു. ക്രിസ്മസ് തിരക്ക് മുൻനിറുത്തി കെ.എസ്.ആർ.ടി.സി പൊൻമുടിയിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തിയിരുന്നു. ഈ വകുപ്പിൽ കെ.എസ്.ആർ.ടി.സിക്ക് മികച്ചവരുമാനമാണ് ലഭിച്ചത്. വനംവകുപ്പിനും പാസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനം ലഭിച്ചു. എന്നാൽ സഞ്ചാരികൾ ഭക്ഷണത്തിനും വെള്ളത്തിനുമായി ഏറെ വലഞ്ഞു.
ഗതാഗത കുരുക്കും
തിരക്കേറിയതോടെ മൂന്ന് കിലോമീറ്റർ വരെ വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടായിരുന്നു. പൊൻമുടി കല്ലാർ റൂട്ടിൽ രൂപപ്പെട്ട ഗതാഗത കുരുക്ക് വിതുര വരെ നീണ്ടു. പൊൻമുടി പൊലീസും വനംവകുപ്പും ഏറെ പണിപ്പെട്ടാണ് സഞ്ചാരികളെ നിയന്ത്രിച്ചത്. പൊൻമുടിയിൽ സഞ്ചാരികൾ മണിക്കൂറുകളോളം ബസ്‌കാത്തുനിൽക്കേണ്ടിവന്നു. ഏറെ വൈകിയും ബസ് കിട്ടാതെ പൊൻമുടിയിൽ കുടുങ്ങിയ സഞ്ചാരികളെ രാത്രിയോടെ ഡിപ്പോയിൽനിന്നും ബസ് അയച്ച് നെടുമങ്ങാട് എത്തിട്ടു.
സഞ്ചാരികൾ ഏറെ
ക്രിസ്മസ് അവധിക്കാലം ആരംഭിച്ചതോടെ വിതുര മേഖലയിലെ ബോണക്കാട്, കല്ലാർ, പേപ്പാറ ടൂറിസം മേഖലകളിലും സഞ്ചാരികളുടെ തിരക്കേറിവരികയാണ്. ഇനി ന്യൂ ഇയർ വരെ തിരക്ക് തുടരും. പൊൻമുടിയിൽ നടത്തുന്ന വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൊൻമുടി മെർക്കിസ്റ്റൻ എസ്റ്റേറ്റിന് സമീപത്തായി നവീകരിച്ച ക്യാമ്പ് ഷെഡിന്റെയും (റെസ്റ്റ് ഹൗസ്) ഇതിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന കഫറ്റേരിയയുടെയും ഉദ്ഘാടനം 31ന് വൈകിട്ട് 3.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ക്യാമ്പ്ഷെഡും ഗസ്റ്റ് ഹൗസും പ്രവർത്തനം ആരംഭിക്കുന്നത് സഞ്ചാരികൾക്ക് ഗുണകരമാകും.