shajahan

വർക്കല: പരസ്യ മദ്യപാനവും ലഹരി ഉപയോഗവും പൊലീസിൽ അറിയിച്ച ഗൃഹനാഥനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. വെട്ടൂർ ചരുവിള വീട്ടിൽ ഷാജഹാൻ (65) ആണ് കൊല്ലപ്പെട്ടത്. ക്രിസ്മസ് രാത്രി 8.30 ഓടെ വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ വെട്ടൂർ അടമ്പുവിള വീട്ടിൽ ആഷിറിനെ (38)പൊലീസ് അറസ്റ്റ് ചെയ്തു. പള്ളി പരിസരത്തെ യുവാക്കളുടെ മദ്യപാനത്തെകുറിച്ച് ദിവസങ്ങൾക്ക് മുമ്പ് പള്ളിയിൽ ചർച്ച ചെയ്യുകയും തുടർന്ന് ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കൂടാതെ പള്ളിക്ക് സമീപം സ്വകാര്യ വസ്തുവിൽ ഷെഡ് കെട്ടി യുവാക്കൾ മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കണ്ട ഷാജഹാൻ വിവരം വർക്കല പൊലീസിൽ അറിയിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം,​ രാത്രിയിൽ നമസ്കാരം കഴിഞ്ഞ് സുഹൃത്തും അയൽവാസിയുമായ റഹ്മാന്റെ സ്കൂട്ടിയിൽ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടി തടഞ്ഞ് നിറുത്തി ഷാജഹാനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പി കൊണ്ട് ഷാജഹാനെ അടിച്ചതായും വടിവാളിന്റെ പിടിഭാഗം കൊണ്ടും കമ്പി കൊണ്ടും സംഘം തലയ്ക്ക് അടിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. റഹ്മാന്റെ ഇടത് കൈ അടിച്ചൊടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യ: ജുമൈല. മക്കൾ: നാദർഷാൻ, നാദർഖാൻ, ഷാനിഫ. മരുമക്കൾ: അബു, ഷഹന, സാജിറ.

അഞ്ചാം പ്രതി റിമാൻഡിൽ

സംഭവദിവസം രാത്രി തന്നെ അഞ്ചാം പ്രതി ആഷിറിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളും വെട്ടൂർ സ്വദേശികളുമായ ജാസിം, ഹായിസ്, നൂഹ്, സൈയ്ദലി എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ സ്ഥലം സന്ദർശിച്ചു. പരാതി നൽകിയിട്ടും പൊലീസ് വേണ്ടവിധത്തിൽ ഇടപെടൽ നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. മൃതദേഹവുമായി സ്റ്റേഷന് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗം രൂക്ഷമാണെന്നും പൊലീസിന്റെയും എക്സൈസിന്റെയും അടിയന്തര ശ്രദ്ധവേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.