തിരുവനന്തപുരം: ഇന്നലെ ഉദ്ഘാടനം ചെയ്ത സി.പി.ഐ യുടെ നവീകരിച്ച സംസ്ഥാന ആസ്ഥാന മന്ദിരം 'എം.എൻ. സ്‌മാരക'ത്തിന്റെ മൂന്നാം നിലയിലെ 250 പേർക്ക് ഇരിക്കാവുന്ന ഹാളിന് മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരാണ് നൽകിയിട്ടുള്ളത്. കാനം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ 2023 മേയ് 16 നാണ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് അദ്ദേഹം അന്തരിച്ചു.
1962 ൽ നിർമ്മിച്ച ആസ്ഥാന മന്ദിരം അസൗകര്യങ്ങൾ കാരണം വീർപ്പുമുട്ടുന്ന അവസ്ഥയിലായിരുന്നു. ഇതോടെയാണ് രണ്ടു നിലകൾ മാത്രമുണ്ടായിരുന്ന മന്ദിരത്തെ , പഴയ രൂപത്തിൽ വ്യത്യാസം വരുത്താതെ കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് പുനർനിർമ്മിക്കാൻ തീരുമാനിച്ചത്.
പാർട്ടി എക്സിക്യുട്ടീവ് കമ്മിറ്റി കൂടാനുള്ള കോൺഫറൻസ് ഹാൾ വട്ടമേശ ശൈലിയിലാണ് നിർമ്മിച്ചത്. സോഷ്യൽ മീഡിയ റൂം , ലൈബ്രറി, കാന്റീൻ എന്നിവ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയുടെ മുറി ആദ്യനിലയിലാണ്. നേരത്തെ ഗ്രൗണ്ട് ഫ്ളോറിലായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് ഗ്രൗണ്ട് ഫ്ലോറിലാണ് മുറി. 10,000 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച മന്ദിരത്തിൽ ലിഫ്റ്റ് സൗകര്യവുമുണ്ട്.
മന്ദിരത്തോട് ചേർന്ന് മൂന്നു നിലകളിലായി 10 മുറികളുള്ള ക്വാർട്ടേഴ്‌സും നേതാക്കൾക്കായി നിർമ്മിച്ചിട്ടുണ്ട്. 40 കാറുകൾക്ക് പാർക്ക് ചെയ്യാനാവും.
സി.പി.ഐയുടെ നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ കൈകൊണ്ട ചരിത്ര പ്രാധാന്യമുള്ള മന്ദിരമാണ് പുതിയ രൂപത്തിൽ വീണ്ടും പ്രവർത്തന സജ്ജമായത്. 1984ൽ അന്തരിച്ച എം.എൻ. ഗോവിന്ദൻ നായരുടെ ഓർമയിൽ 1985ൽ ദേശീയ ജനറൽ സെക്രട്ടറി സി. രാജേശ്വര റാവുവാണ് എം.എൻ സ്മാരകമെന്ന് പേരിട്ടത്.