kfon

തിരുവനന്തപുരം: സംസ്ഥാനത്തെ 3500 സ്ഥാപനങ്ങളിൽ കെഫോണിന്റെ ഇൻട്രാനെറ്റ് സർവീസ് സ്ഥാപിച്ചു. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് അവർക്കിടയിൽ തന്നെ ആശയവിനിമയം നടത്താനും വിവരങ്ങൾ ആക്സസ് ചെയ്യാനും അനുവദിക്കുന്ന സ്വകാര്യ നെറ്റ്‌വർക്കാണ് ഇൻട്രാനെറ്റ്.

കെഎസ്ഇബി, പവർഗ്രിഡ് ടെലിസർവീസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഐടി മിഷൻ, കെഡിസ്‌ക്, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ, ട്രഷറീസ് ഡിപ്പാർട്ട്‌മെന്റ്, ഇ ഹെൽത്ത്, ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ്, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും കിംസ്‌ ഹെൽത്ത് മെഡിക്കൽ സെന്റർ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുമാണ് കെ.ഫോൺ ഇൻട്രാനെറ്റിലേക്ക് മാറിയത്.

ഇന്റർനെറ്റിന്റെ സഹായമില്ലാതെ പ്രധാന ഓഫീസും ശാഖകളും തമ്മിൽ ഡാറ്റ കൈമാറ്റം നടത്താനാകും. കൂടുതൽ സ്വകാര്യതയും ഡാറ്റ സ്പീഡും ഇതിലൂടെ ലഭ്യമാകും. എഫ്.ടി.ടി.എച്ച് ഇൻട്രാനെറ്റിലൂടെ ഒരു പ്രത്യേക ഓഫീസിൽ നിന്ന് ലഭ്യമാകുന്ന ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യാൻ പ്രത്യേക അനുവാദം ചില ഐ.പി അഡ്രസുകൾക്ക് മാത്രമായി നൽകാനാകും.