hi

കിളിമാനൂർ: ഇത്തവണ പുളിമാത്ത്, നഗരൂർ, കരവാരം പഞ്ചായത്തുകാർക്ക് വേനലായാൽ കുടിവെള്ളത്തിനായി ഓടേണ്ടി വരില്ല. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായ പുളിമാത്ത്, പഴയകുന്നുമ്മൽ, നഗരൂർ, കരവാരം സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാവുന്നു. പദ്ധതി നടപ്പാകുന്നതോടെ നാല് പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. സമഗ്ര കുടിവെള്ള പദ്ധതിക്കാവശ്യമായ സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പുളിമാത്ത് വില്ലേജിലെ കുറ്റിമൂട്, കടലുകാണിപ്പാറ, നഗരൂർ വില്ലേജിലെ വെള്ളംകൊള്ളി, നെല്ലിക്കുന്ന്, കരവാരം വില്ലേജിലെ പാവല്ല എന്നിവിടങ്ങളിലെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ പാട്ടവ്യവസ്ഥയിൽ കൈമാറി. വാമനപുരം വില്ലേജിലെ ആനാകുടി, കരവാരം വില്ലേജിലെ വണ്ടിത്തടം എന്നിവിടങ്ങളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കി നടപടികൾ പൂർത്തീകരിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 81.18 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

പദ്ധതിക്കായി വകയിരുത്തിയ തുക - 81.18 കോടി

വാമനപുരം നദിയെ ആശ്രയിച്ചുള്ള പദ്ധതി

പദ്ധതി

വാമനപുരത്ത് സ്വകാര്യ വ്യക്തിയിൽ നിന്ന് വാങ്ങുന്ന പുരയിടത്തിൽ വെൽക്കം പമ്പ് ഹൗസ് സ്ഥാപിച്ച് വാമനപുരം നദിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യും

കുറ്റിമൂട്ടിൽ മെയിൻപ്ലാന്റ് നിർമ്മിച്ച് വാമനപുരത്ത് നിന്നെത്തിക്കുന്ന വെള്ളം ശുദ്ധീകരിക്കും

ഉയർന്ന പ്രദേശമായ കടലുകാണിപ്പാറയിലെ പമ്പ്ഹൗസിൽ വെള്ളമെത്തിച്ച് നെല്ലിക്കുന്ന്, വെള്ളംകൊള്ളി, പാവല്ല തുടങ്ങിയ സ്ഥലങ്ങളിലെ പമ്പ് ഹൗസുകളിലേക്ക് ജലമെത്തിച്ച് വിതരണം ചെയ്യും

കുറ്റിമൂട്ടിലെ മെയിൻ പ്ലാന്റിന്റെ പണിയും കടലുകാണിപ്പാറയിലെ പമ്പ് ഹൗസിന്റെ പണിയും ദൂരിഭാഗവും പൂർത്തിയായി

നഗരൂർ പഞ്ചായത്തിൽ നിശ്ചയിച്ച സ്ഥലത്തേക്ക് ഗതാഗത സൗകര്യമില്ലാത്തതിനെ തുടർന്ന് റോഡ് നിർമ്മിച്ച് കോൺക്രീറ്റ് ചെയ്തു. പമ്പ് ഹൗസ് പണി ആരംഭിച്ചു. കരവാരത്തെയും പണി പുരോഗമിക്കുകയാണ്.