കഴക്കൂട്ടം: ബി.ജെ.പിയിൽ ചേർന്ന സി.പി.എം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് മംഗലപുരം പൊലീസ്. ഏരിയ സമ്മേളനത്തിന്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച് സി.പി.എം നേതാക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീവകുപ്പുകൾ പ്രകാരം കുറ്റംചുമത്തിയിട്ടുണ്ട്.

ഡിസംബർ ഒന്നിനാണ് ഏരിയ സെക്രട്ടറിയായ മധു മുല്ലശ്ശേരിയെ വീണ്ടും തിരഞ്ഞെടുക്കാത്തതിനെ തുടർന്ന് അദ്ദേഹം ഏരിയ സമ്മേളനത്തിൽ നിന്നു ഇറങ്ങിപ്പോയത്. തുടർന്ന് ബി.ജെ.പിയിൽ ചേർന്ന മധുവിനെതിരെ സി.പി.എം പൊലീസിൽ പരാതി നൽകിയിരുന്നു. പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന കരാറുകാരുടെ പരാതി ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഏരിയ സെക്രട്ടറി ജലീൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. പിന്നീട് മംഗലപുരം ഏരിയയിലെ പത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മംഗലപുരം പൊലീസിലും പരാതി നൽകി.

ഏരിയ സമ്മേളനത്തിന്റെ നടത്തിപ്പിനായി 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് 3.25 ലക്ഷം രൂപ ലോക്കൽ കമ്മിറ്റി വഴി ഏരിയ സെക്രട്ടറിയായ മധുവിന് നൽകിയെന്നും അത് തട്ടിയെടുത്തെന്നുമാണ് പരാതി. ഇതു കൂടാതെ പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ, അന്ന് കേസെടുക്കാത്ത പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തത് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.