 പീഡിപ്പിച്ചത് പ്ളസ് വൺ വിദ്യാർത്ഥിനിയെ

 പ്രതിയുടെ ഭാര്യ ജീവനൊടുക്കിയിരുന്നു

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അദ്ധ്യാപകന് 111 വർഷം കഠിന തടവും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക (പോക്സോ) കോടതി. മണകാട് സ്വദേശി മനോജിനെയാണ് (44) ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥനായ ഇയാൾ വീട്ടിലെ ടെറസിൽ ഷെഡ് കെട്ടി ട്യൂഷൻ ക്ലാസ്സ്‌ നടത്തുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകൻ കൂടി ആകേണ്ട അദ്ധ്യാപകൻ ചെയ്ത കുറ്റം യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധി ന്യായത്തിൽ പറഞ്ഞു.

2019 ജൂലായ് രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം. സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന ചിത്രങ്ങൾ പ്രതി മൊബൈലിൽ പകർത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തു. കുട്ടിയുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഇതൊക്കെ.

ഇതിന് മുമ്പും പല ദിവസങ്ങളിൽ പീഡന ശ്രമം നടത്തിയെങ്കിലും കുട്ടി വഴങ്ങിയിരുന്നില്ല. പീഡന ശേഷം കുട്ടി ട്യൂഷന് പോകാതായി. പീഡനം പ്രതിയുടെ ഭാര്യ അറിഞ്ഞതോടെ കുട്ടിയെ വിളിച്ചുവരുത്തി വഴക്ക് പറഞ്ഞു. ഇതറിഞ്ഞ പ്രതി ഭാര്യയെ മർദ്ദിച്ച് പൂട്ടിയിട്ടു. പിന്നാലെയാണ് അവർ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.

പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ ഇതിനിടെ ഫോണിൽ പ്രചരിച്ചു. തുടർന്ന് കുട്ടിയുടെ വീട്ടുകാർ ഫോർട്ട്‌ പൊലീസിൽ പരാതിപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്ത് ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയപ്പോൾ പീഡന ദൃശ്യങ്ങൾ കിട്ടി.

സംഭവ ദിവസം പ്രതി ഓഫീസിൽ ആയിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. ഇയാൾ അന്നേ ദിവസം രജിസ്റ്ററിൽ ഒപ്പിട്ട രേഖയും ഹാജരാക്കി. എന്നാൽ സംഭവ സമയം ഇയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നെന്നതിന്റെ ഫോൺ രേഖ പ്രോസീക്യൂഷൻ ഹാജരാക്കിയതോടെ കള്ളം പൊളിഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സെപ്ഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, ആർ.വൈ.അഖിലേഷ് എന്നിവരാണ് ഹാജരായത്. ഫോർട്ട്‌ ഇൻസ്‌പെക്ടർമാരായ എ.കെ.ഷെറി, കെ.ആർ.ബിജു, ജെ.രാകേഷ് എന്നിവരാണ് അന്വേക്ഷണം നടത്തിയത്.