binoy-viswam

തിരുവനന്തപുരം. സനാതനധർമ്മത്തിന്റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാൻ ഉള്ള ബി.ജെ.പി നീക്കം സത്യധർമ്മങ്ങൾക്ക് നിരക്കാത്തതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. ''മതമേതായാലും മനുഷ്യൻ നന്നായാൽ മതി " എന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചെലവിൽ മതവൈരം വളർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കത്തെ യഥാർത്ഥ ശ്രീനാരായണീയർ പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

''വാദിക്കാനും ജയിക്കാനും അല്ലാതെ അറിയാനും അറിയിക്കാനും ,"വേണ്ടി

1924 ൽ സർവ്വമത സമ്മേളനം സംഘടിപ്പിച്ച ഗുരുവിന്റെ സ്മരണ തുടിച്ചുനിൽക്കുന്ന വർക്കല ശിവഗിരി അർത്ഥവത്തായ സംവാദങ്ങളുടെ വേദിയാണ്. അവിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ ആ അർത്ഥത്തിലാണ് വിവേകമുള്ള ഏവരും കാണേണ്ടത്. ശ്രീനാരായണ ഗുരുവിന്റെ തലയിൽ അദ്ദേഹത്തിന് തെല്ലും ഇണങ്ങാത്ത ചാതുർവർണ്യത്തിന്റെ തലപ്പാവ് അണിയിക്കാൻ ശ്രമിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന അലോസരം ഉണ്ടാക്കിയേക്കാം. ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച ആശയ സമരത്തിന്റെ സന്ദേശം മനസിലാക്കുകയാണ് അവരെല്ലാം ചെയ്യേണ്ടത്.

ഗുരുവിന്റെ പാതയിൽ ശ്രീനാരായണീയരുമായി കൈകോർത്ത് നീങ്ങിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നും ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.