പുൽപ്പള്ളി: വയനാട്ടിൽ ഇത് വിളവെടുപ്പ് കാലം. കാപ്പിയും നെല്ലും വിളവെടുപ്പിന് തയ്യാറായപ്പോഴാണ് കാലം തെറ്റിയ കനത്ത മഴകർഷകരുടെ പ്രതീക്ഷകളെ തകർത്ത് കൊണ്ട് പെയ്തത്. അപ്രതീക്ഷിത സമയത്താണ് ന്യൂനമർദ്ദ മഴ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും പെയ്തു തുടങ്ങിയത്. കാപ്പി, നെല്ല്, അടയ്ക്കാ തുടങ്ങി എല്ലാവിളകളുടെയും വിളവെടുപ്പ് നിർത്തിവയ്ക്കാൻ കർഷകർ നിർബന്ധിതരായി. കഴിഞ്ഞദിവസങ്ങളിൽ വിളവെടുത്ത കാപ്പിയും മറ്റും മഴ നനയാത്ത സ്ഥലത്ത് കുട്ടിവച്ചു. വെയിൽ കാണാതെ ഇനി നിരത്തിയിടാനാവില്ല. ഒരാഴ്ചയെങ്കിലും നല്ലവെയിലുണ്ടായാലേ കാപ്പിക്കുരു ഉണങ്ങിയെടുക്കാനാവു.
ന്യൂനമർദ്ദ മഴ നീണ്ടാൽ ഉത്പന്നങ്ങൾക്ക് നശിക്കും. പാടങ്ങൾ കൊയ്ത്തിനു പാകമായിട്ടു ദിവസങ്ങളായി. മഴ നീണ്ടാൽ നെല്ല് വീണുപോകുമെന്നാണ് കർഷകർ പറയുന്നത്. പാടത്ത് വെള്ളമുള്ളതിനാൽ യന്ത്രങ്ങളിറക്കി കൊയ്ത്ത് നടത്താനാവില്ല. കബനിക്കരയിലെ മരക്കടവ് പാടത്ത് കഴിഞ്ഞ പുഞ്ചക്കൃഷിയിൽ വൻനാശമുണ്ടായി. കൊയ്ത്തു സമയത്തു പെയ്തമഴയിൽ പാടങ്ങൾ മുങ്ങി. തൊഴിലാളികളെയിറക്കി കതിരുകൾ മാത്രം കഷ്ടിച്ച് കൊയ്‌തെടുത്തവരും നെല്ലും വൈക്കോലും പൂർണമായി നഷ്ടപ്പെട്ടവരുമുണ്ട്.
കൊയ്ത്തുയന്ത്രങ്ങൾ പാടത്ത് താഴ്ന്നതിനാൽ വാഹനമെത്തിച്ചു വലിച്ചുകയറ്റേണ്ടി വന്നു. വലിയപാടമായ ചേകാടിയിൽ ഗന്ധകശാലയടക്കമുള്ള നെല്ല് വിളഞ്ഞു. ഉയരം കൂടിയ നെല്ലിനമായതിനാൽ ഗന്ധകശാല വീണുതുടങ്ങി. ഇവിടെയും യന്ത്രമിറക്കി കൊയ്ത്ത് നടത്താനാവാത്ത അവസ്ഥയുണ്ട്. തൊഴിലാളികളെ വച്ച് കൊയ്ത്തുമെതി നടത്താനാവില്ലെന്നു കർഷകർ പറയുന്നു.
അടയ്ക്കാ വിളവെടുപ്പിനെയും മഴ പ്രതികൂലമായി ബാധിച്ചു. നനഞ്ഞ മരത്തിൽ കയറുന്നത് ഏറെ അപകടകരമാണ്. കർണാടകയിലടക്കം മഴയുള്ളതിനാൽ അവടേക്കുള്ള ചരക്കുനീക്കവും നിർത്തിവച്ചു. കർഷകരിൽ നിന്നും ചെറുകിട വ്യാപാരികൾ വാങ്ങുന്ന അടയ്ക്കാ വൈകാതെ കർണാടകയിലെ സംസ്‌കരണ ശാലകളലേക്കാണ് കയറ്റിവിടുന്നത്. മഴയുള്ളതിനാൽ സംസ്‌കരിച്ച ഉത്പന്നങ്ങൾ ഉണങ്ങുന്നില്ല.