ആലപ്പുഴ: ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി വരുന്നു. കേന്ദ്രസർക്കാർ വായ്പയായി അനുവദിക്കുന്ന 74.95 കോടി രൂപ ഉൾപ്പെടെ വിനിയോഗിച്ച് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നോഡൽ ഏജൻസി. സ്വദേശ് ദർശൻ-രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായുള്ള പ്രഥമയോഗം ജില്ലാ കളക്ടർ അലക്‌സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. ആലപ്പുഴ ബീച്ചിന്റെ വികസനം, കനാൽ നവീകരണം, കായൽ തീരത്തെ ക്രൂയിസ് ടെർമിനൽ എന്നിവ കോർത്തിണക്കിയുള്ള ബീച്ച്, കായൽ ടൂറിസത്തിന്റെ സമഗ്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. ജലനൃത്തം സംവിധാനം, കിയോസ്കുകൾ, റസ്റ്റോറന്റുകൾ, റസ്റ്റ് റൂമുകൾ, കലാപരിപാടികൾ സംഘടിപ്പിക്കാനുള്ള സ്ഥലം എന്നിവ പദ്ധതിയുടെ ഭാഗമായി ബീച്ചിൽ ഒരുക്കും.
കനാൽ നവീകരണത്തിന്റെ ഭാഗമായി പ്ലാസ, ബോട്ട് ഡെക്ക്, ബോട്ട് ജെട്ടിയുടെ നവീകരണം, അമിനിറ്റീസ് എന്നിവ ഒരുക്കും. കായലിനോട് ചേർന്ന് നിർമ്മിക്കുന്ന ഇന്റർനാഷണൽ ക്രൂയിസ് ടെർമിനലിൽ ബോട്ട് ടെർമിനൽ കഫറ്റേരിയ, ബോട്ട് ഡക്കുകൾ എന്നിവ ഉണ്ടാവും.
അടുത്തവർഷം പൂർത്തിയാകും
ഗ്ലോബൽ വാട്ടർ വണ്ടർലാൻഡിന്റെ നിർമ്മാണം അടുത്തവർഷം ഫെബ്രുവരിയോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. എല്ലാ അനുമതികളും വിവിധ വകുപ്പുകൾ എത്രയും വേഗം നൽകുന്നതിന് നടപടി സ്വീകരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണം നിർദ്ദേശിച്ചിട്ടുള്ളത്. ആലപ്പുഴയുടെ ടൂറിസം വികസനത്തിന്റെ മാസ്റ്റർ പ്ലാനിലെ ആദ്യഘട്ടമായി പദ്ധതി മാറുമെന്ന് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചുകൊണ്ട് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ.മനോജ് കുമാർ കിനി പറഞ്ഞു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.