ആലപ്പുഴ : എല്ലാമാസവും കൃത്യമായി ശമ്പളം ലഭിക്കാതെ സ്കൂളുകളിലെ പാചകത്തൊഴിലാളികൾ. അഞ്ചാംതീയതിക്ക് മുമ്പായി ശമ്പളം വിതരണം ചെയ്യുമെന്ന വാഗ്ദാനം പുതിയ അദ്ധ്യയനവർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലും നടപ്പായില്ല. ജൂൺമാസത്തെ ശമ്പളം ജൂലായ് അവസാനവും ആഗസ്റ്റ് ആദ്യമായുമാണ് വിതരണം ചെയ്തത്. ജൂലായ് മാസത്തെ ശമ്പളം നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് പോലും ഇറങ്ങിയിട്ടില്ല. മുൻവർഷങ്ങളിൽ സമരം ചെയ്തും കോടതിയെ സമീപിച്ചുമാണ് തൊഴിലാളികൾ ശമ്പളം വാങ്ങിച്ചെടുത്തത്
പുതുക്കിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണമാണ് ഇത്തവണ സ്കൂളുകളിൽ നൽകുന്നത്. ഇവ തയ്യാറാക്കാൻ ആവശ്യത്തിന് തൊഴിലാളികളില്ല. അതിനിടെയിലാണ് കൂലി മുടങ്ങിയത്. കേന്ദ്രനിയമ പ്രകാരം 1000രൂപയാണ് പ്രതിമാസ ഓണറേറിയം. 600 രൂപ കേന്ദ്രവും 400 രൂപ സംസ്ഥാനവും നൽകണം. എന്നാൽ, 22 ദിവസം ജോലി ചെയ്താൽ ദിവസം 600 രൂപ നിരക്കിൽ 13,200 രൂപ സംസ്ഥാനം നൽകുന്നുണ്ട്. കേന്ദ്രനിയമ പ്രകാരമുള്ള 1000 രൂപ ഉൾപ്പെടെയാണിത്. സ്കൂളുകളിൽ 500 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി എന്നതാണ് കണക്ക്. 150ൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ആഹാരം ഉണ്ടാക്കാൻ ഓരാളെക്കൊണ്ട് സാധിക്കില്ലെന്ന് തൊഴിലാളികൾ പറയുന്നു. തമിഴ്നാട്ടിൽ ഒരു ഓർഗനൈസർ, കുക്ക്, കുക്ക് അസിസ്റ്റന്റ് എന്നിങ്ങനെയാണ് തസ്തികകൾ.
ചർച്ച ഇന്ന്
സ്കൂൾ പാചക തൊഴിലാളി യൂണിയനുകളുമായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും. ഇതിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കും.
നടപ്പാകാത്ത വാഗ്ദാനങ്ങൾ
250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന വ്യവസ്ഥ
മിനിമം കൂലി പരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കും
ഐ.ഡി കാർഡ്,ഏപ്രൺ എന്നിവ വിതരണം ചെയ്യും
ബാങ്ക് മുഖേന ഇൻഷ്വറൻസ് പദ്ധതി
.
ആകെ അംഗീകൃത തൊഴിലാളികൾ: 13453
നിലവിൽ ജോലി ചെയ്യുന്നവർ: 20000ൽ അധികം
ദിവസശമ്പളം: 600
ഉത്സവബത്ത: 1300
അവധിക്കാല അലവൻസ്: 2000
മന്ത്രി ഇന്ന് വിളിക്കുന്ന യോഗത്തിൽ പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് തീരുമാനം. ഓണം അവധിയിൽ സർക്കാർ നയത്തിനെതിരെ എല്ലാ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും
-പി.ജി. മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി, സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)