ആലപ്പുഴ: ഓണം വൃത്തിയുടെ ആഘോഷമാക്കാൻ 'ഹരിത ഓണം' എന്ന ബ്രാന്റിങ്ങോടെ ഓണാഘോഷം സംഘടിപ്പിക്കാനൊരുങ്ങുകയാണ് തദ്ദേശ സ്വയംഭരണവകുപ്പ്. ഓണാഘോഷം മാലിന്യരഹിതമാക്കുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇതിനുള്ള നിർദ്ദേശം സർക്കാർ നൽകി.
മഹാബലി 'വൃത്തിയുടെ ചക്രവർത്തി' എന്ന ടാഗ് ലൈനിൽ ശുചിത്വ സന്ദേശം എല്ലാവരിലേക്കും എത്തിക്കും. കടകളിലും മാർക്കറ്റുകളിലും കൂടുതൽ കച്ചവടം നടക്കുന്ന സമയമായതിനാൽ പൊതു ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കും. ആവശ്യമെങ്കിൽ താൽക്കാലിക പൊതു കമ്പോസ്റ്റിംഗ് സംവിധാനം തദ്ദേശ സ്ഥാപനങ്ങളൊരുക്കും. ഓണ സദ്യക്ക് നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കപ്പ്, പാത്രം, ഇല, സ്പൂൺ തുടങ്ങിയവ ഉപയോഗിക്കരുത്. അലങ്കാരങ്ങൾക്കും പൂക്കളത്തിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ നടപടി സ്വീകരിക്കും. . മാലിന്യരഹിത ഓണം മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷൻ, ഫ്ലാറ്റ് സമുച്ചയങ്ങൾ, ക്ലബ്ബുകൾ എന്നിവക്ക് പുരസ്കാരം നൽകും. തദ്ദേശസ്ഥാപനങ്ങൾക്കും ജില്ലാതല പുരസ്കാരം ലഭിക്കും.
ഓണത്തിന് മുമ്പും ശേഷവും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തും. സമൂഹ മാധ്യമങ്ങൾ വഴിയുള്ള ബോധവൽക്കരണവും ശക്തമാക്കും.