ആലപ്പുഴ : ചെങ്ങന്നൂരിലെ എല്ലാ പ്രധാന സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിലാക്കുകയെന്ന ഉദ്ദേശത്തോടെ ആധുനികസൗകര്യങ്ങളോടെ നിർമ്മിക്കാനുദ്ദേശിക്കുന്ന റവന്യൂ ടവറിന്റെ നിർമ്മാണോദ്ഘാടനം 14ന് നടക്കും.

ചെങ്ങന്നൂർ കോടതിക്ക് സമീപം പഴയ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന 40 സെന്റ് സ്ഥലത്താണ് നിർമ്മാണം. 2018 ലെ പ്രളയത്തിൽ ചെങ്ങന്നൂരിലെ രക്ഷാ പ്രവർത്തനങ്ങളെ ഏകോപിക്കേണ്ട കേന്ദ്രമായ താലൂക്ക് ഓഫീസടക്കമുള്ള റവന്യൂ ഓഫീസുകളിലെ സൗകര്യങ്ങളുടെ അപര്യാപ്തത തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടനിർമ്മാണത്തിന് വഴിയൊരുങ്ങിയത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 22.12 കോടി രൂപ ചെലവിലാണ് നിർമ്മാണം. കേരള വാസ്തുവിദ്യ ശൈലിയിൽ നാലു നിലകളിലായി 56,640 ചതുരശ്ര അടിയാണ് വിസ്തീർണം.

14ന് രാവിലെ 11 ന് പഴയ താലൂക്ക് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി എന്നിവർ മുഖ്യസാന്നിദ്ധ്യമാവും. കളക്ടർ അലക്സ് വർഗീസ്, ചെങ്ങന്നൂർ നഗരസഭ ചെയർപെഴ്സൺ ശോഭ വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.

നിർമ്മാണ ചെലവ് : ₹ 22.12 കോടി

എല്ലാ ഓഫീസുകളും ഒരു കുടക്കീഴിൽ

ഗ്രൗണ്ട് ഫ്ളോറിൽ പാർക്കിംഗ്, ലോബി, വോട്ടിംഗ് യന്ത്രം സ്റ്റോറേജ്

ഒന്നാംനിലയിൽ രജിസ്ട്രേഷൻ ഓഫീസ്, വില്ലേജ് ഓഫീസ്

രണ്ടാംനിലയിൽ താലൂക്ക് ഓഫീസ്, ഇലക്ഷൻ വിഭാഗം

മൂന്നാം നലയിൽ ആർ.ഡി.ഒ കോൺഫറൻസ് മുറി

നാലാം നിലയിൽ ദുരന്തനിവാരണ ഓഫീസ്, കോൺഫറൻസ് ഹാൾ, റിക്രിയേഷൻ ഏരിയ

വിശ്രമമുറിയും കഫെറ്റീരിയയും

പ്രകൃതിക്ഷോഭം, വരൾച്ച, ഭൂമികുലുക്കം, അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ സൂക്ഷിക്കേണ്ട മുറി, ആധുനിക രീതിയിലുള്ള റെക്കാഡ് റൂം, സ്ട്രോംഗ് റൂം, ട്രെയിനിംഗ് ഹാൾ, കഫെറ്റീരിയ, ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി എന്നിവയും റവന്യു ടവറിലുണ്ടാകും.