ഹരിപ്പാട് : രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചെറുതന ഗ്രാമപഞ്ചായത്തിൽ രണ്ട് അങ്കണവാടികൾക്ക് കൂടി സ്വന്തം കെട്ടിടങ്ങളൊരുങ്ങുന്നു. പുരസ്കാരത്തുകയായി കിട്ടിയ ഒരു കോടി രൂപയിൽ നിന്ന് 25 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് രണ്ടുകെട്ടിടങ്ങളുടെ നിർമ്മാണം. ഒന്ന്, രണ്ട് നമ്പർ അങ്കണവാടികളുടെ കെട്ടിടംനിർമ്മാണമാണ് പുരോഗമിക്കുന്നത്. നിലവിൽ വാടകക്കെട്ടിടങ്ങളിലാണ് ഇവയുടെ പ്രവർത്തനം.
പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും സ്വന്തംകെട്ടിടം എന്ന സ്വപ്നം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കളിയുപകരണങ്ങൾ, ശിശുസൗഹൃദ ശൗചാലയം, ആവശ്യമായ പാത്രങ്ങൾ, ശിശുസൗഹൃദ പെയിന്റിംഗ്, ചുറ്റുമതിൽ എന്നിവ ഉൾപ്പെടെയാണ് നിർമ്മാണം. ഇതോടൊപ്പം എല്ലാ അങ്കണവാടികളും ഹൈടെക്ക് ആക്കാനുള്ള പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടന്നുവരുന്നു. സമ്മാനത്തുകയിൽ രണ്ട് അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണത്തിന് മാറ്റിവച്ച തുകയുടെ ബാക്കിയായ 50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
വിനിയോഗിക്കുക സമ്മാനത്തുക
ചെറുതന പഞ്ചായത്തിൽ ആകെ 14 അങ്കണവാടികൾ
ഇതിൽ 13 എണ്ണത്തിനും സ്വന്തം കെട്ടിടങ്ങളാകും
രണ്ട് മാതൃകാ അങ്കണവാടികളും പഞ്ചായത്തിലുണ്ട്
എല്ലാ അങ്കണവാടികളും ഹൈടെക്കാക്കാനും നടപടി
ദേശീയ ശിശുസൗഹൃദ, ബാലസൗഹൃദ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലഭിച്ച സമ്മാനത്തുക വിനിയോഗിച്ച് പഞ്ചായത്തിലെ എല്ലാ അങ്കണവാടികളും ഹൈടെക് ആക്കി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്
- എബി മാത്യു , ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്