ചേർത്തല: സെന്റ് മേരീസ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഓണത്തോട് അനുബന്ധിച്ച് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പാലം തുറന്നു നൽകാൻ മന്ത്രി പി. പ്രസാദ് കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു. വ്യാപാരി വ്യവസായികളും പാലം തുറന്നു നൽകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 6.33 കോടി രൂപ അടങ്കലിൽ നിർമ്മിക്കുന്ന പാലത്തിന്റെ കൈവരി, സംരക്ഷണഭിത്തി, എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി മെറ്റൽ വിരിച്ചാണ് ഗതാഗത്തിന് തയ്യാറാക്കിയത്. ബി.എം.ബി.സി ടാറിംഗ്, റിഫ്ളക്ടർ അടക്കമുള്ള റോഡ് സുരക്ഷാക്രമീകരണങ്ങൾ, നടപ്പാതയിൽ ടൈൽ വിരിക്കൽ എന്നിവയാണ് അവശേഷിക്കുന്ന ജോലികൾ. പാലത്തിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സെപ്തംബർ അവസാനത്തോടെ പൂർത്തിയാക്കി പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ചേർത്തല നഗരസഭ അദ്ധ്യക്ഷ ഷേർലി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ് അജയകുമാർ, കൗൺസിലർ ലിസി ടോമി, ബി.വിനോദ്,എം.സി.സിദ്ധാർത്ഥൻ തുടങ്ങിയവർ സംബന്ധിച്ചു.