കൊച്ചി: മുറിച്ചുണ്ട് മാറ്റാനുള്ള ശസ്ത്രക്രിയ പേടിയിൽ വീടുവിട്ട ഭർത്താവിനെ കണ്ടെത്താൻ പൊലീസിനെ സമീപിച്ചപ്പോൾ ഒഡീഷ സ്വദേശിനി ഗുൻജ പല്ലക്കിയ പ്രതീക്ഷിച്ചത് ആട്ടിയോടിക്കുമെന്നായിരുന്നു. എന്നാൽ എളമക്കര പൊലീസ് ഗുൻജയെ ചേർത്തുനിറുത്തി. അന്വേഷണത്തിന്റെ അഞ്ചാംദിവസം ഭർത്താവിനെ കണ്ടെത്തി. ഗുൻജയും പൊലീസും ഹാപ്പി. പക്ഷേ ഭർത്താവ് ചിരംജീബ് ബോലാക്കിയയെ (31) ഇപ്പോഴും കിടുകിടാ വിറപ്പിക്കുകയാണ് ശസ്ത്രക്രിയാ പേടി.
ഒഡീഷ സ്വദേശികളായ ദമ്പതികളാണ് ചിരംജീബും ഗുൻജയും. ഏതാനും വർഷങ്ങളായി ഇവർ പോണേക്കര മാക്കാപ്പറമ്പിലാണ് വാടകയ്ക്ക് താമസിക്കുന്നത്. കൂലിപ്പണിക്കാരനാണ് ചിരംജീബ്. ഗുൻജയ്ക്ക് അമൃത ആശുപത്രിയിൽ ശുചീകരണ വിഭാഗത്തിൽ ജോലിയുണ്ട്. ജന്മനാ മുറിച്ചുണ്ടുള്ളയാളാണ് ചിരംജീബ്. വായ് പൂർണമായും തുറക്കാനാകില്ല. ഭക്ഷണം കഴിക്കാൻപോലും ബുദ്ധിമുട്ടാണ്. ഇത് ഗുൻജയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഭർത്താവ് മറ്റുള്ളവരെപ്പോലെ വായ് തുറന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇവർ ആഗ്രഹിച്ചു.
ശസ്ത്രക്രിയയിലൂടെ പ്രശ്‌നം അനായാസം പരിഹരിക്കാമെന്ന് ഗുൻജ അറിഞ്ഞത് അടുത്തിടെയാണ്. ശമ്പളത്തിന്റെ ഒരുഭാഗം മാറ്റിവച്ചാണ് പണം കണ്ടെത്തിയത്. ശസ്ത്രക്രിയ അടുക്കാറായപ്പോൾ ഭയന്നുവിറച്ച് ചിരംജീബ് വീടുവിടുകയായിരുന്നു.
എളമക്കര എസ്.എച്ച്.ഒ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ അഫ്‌സൽ, സി.പി.ഒമാരായ സുധീഷ്, സ്റ്റീവ് എന്നിവർ അന്വേഷണം തുടങ്ങിയപ്പോൾ
ചിരംജീബിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നത് പാരയായി. മാസ്ക് ധരിച്ചിച്ചുള്ള ഇയാളുടെ യാത്രകളും തിരിച്ചടിയായി. ഇന്നലെ ഫോൺ ഓണായതോടെ കാര്യങ്ങൾ എളുപ്പമായി. അമൃത ആശുപത്രിക്ക് സമീപത്തുനിന്ന് ചിരംജീബിനെ കണ്ടെത്തി. കോടതിയിൽ ഹാജരാക്കി ഭാര്യയ്ക്കൊപ്പം വിട്ടു.