മട്ടാഞ്ചേരി: പ്രജനന കാലത്ത് ട്രോളിംഗ് നിരോധിച്ചെങ്കിലും അതിന്റെ ഫലമൊന്നും കടലിൽ കാണാനില്ലെന്ന് മത്സ്യത്തൊഴിലാളികൾ. ട്രോളിംഗ് നിരോധനം കഴിഞ്ഞ് വലിയ പ്രതീക്ഷയോടെ കടലിലിറങ്ങിയ ബോട്ടുകൾ മീനില്ലാതെ മടങ്ങുകയാണ്.
ദിവസവും മത്സ്യബന്ധനത്തിന് പോയി മടങ്ങിവരുന്ന പേഴ്‌സിൻ നെറ്റ് ബോട്ടുകളാണ് തീരെ മത്സ്യലഭ്യതയില്ലാതെ മടങ്ങുന്നത്. സാധാരണയായി ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ ഇറങ്ങുന്ന ബോട്ടുകൾ നിറയെ മത്സ്യവുമായാണ് മടങ്ങാറുള്ളത്. എന്നാൽ, ചാകര പ്രതീക്ഷയോടെ കടലിലിറങ്ങിയ ബോട്ടുകൾക്ക് ആദ്യ ദിനംതന്നെ നിരാശയായിരുന്നു ഫലം. കഴിഞ്ഞ രണ്ടു ദിവസവും മാറ്റമുണ്ടായില്ല.
അയലയും ചൂരയും
കടലിലുള്ള 45 ഓളം പേഴ്‌സിൻ നെറ്റ് ബോട്ടുകളിൽ രണ്ടോ മൂന്നോ എണ്ണത്തിന് മാത്രമാണ് ചെറിയ തോതിലെങ്കിലും മത്സ്യം ലഭിച്ചത്. അയലയും ചെറിയ ചൂരയുമാണ് ലഭിച്ചത്. മറ്റ് ബോട്ടുകളെല്ലാം കാലിയായാണ് മടങ്ങിയത്. ചിലവ് കാശ് പോലും ലഭിക്കാതെ നട്ടം തിരിയുന്ന സാഹചര്യമാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതും പ്രതിസന്ധിക്ക് കാരണമാകുന്നതായി ബോട്ടുടമകൾ പറയുന്നു.
കടക്കെണിയിലേക്കെന്ന്
നിരോധന കാലത്ത് പലിശയ്ക്ക് പണമെടുത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികളും മറ്റും നടത്തിയത്. തൊഴിലാളികളാകട്ടെ, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കുപോലും പണം വട്ടിപ്പലിശക്കെടുത്തത് ചാകര പ്രതീക്ഷിച്ചുതന്നെയാണ്. കാര്യമായ മത്സ്യം ലഭിക്കാത്തത് അനുബന്ധ മേഖലയിലെ തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ധനം അടിക്കുന്ന പണം പോലും ലഭിക്കാതെ ബോട്ടുടമകളും തൊഴിലാളികളും കടക്കെണിയിലാകുന്ന സാഹചര്യമാണ്.
വലിയ ബോട്ടുകൾ എത്തിയിട്ടില്ല
അതേസമയം, കടലിൽ പോയ ഗിൽനെറ്റ്, ഫിഷിംഗ് നെറ്റ് ബോട്ടുകളൊന്നും ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഇത്തരം ബോട്ടുകൾ കടലിൽ പോയി ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങുക. ഇത്തവണയും വലിയ രീതിയിൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ. മത്സ്യലഭ്യത കുറയുന്നതിനുള്ള കാരണം അശാസ്ത്രീയമായ മത്സ്യബന്ധന രീതികളാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.