photo
കടമക്കുടി ഇന്റർനാഷണൽ സെമിനാറിന് മുന്നോടിയായ ആലോചന യോഗം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കായലുകളുടെയും കടലിന്റെയും പാടശേഖരങ്ങളുടെയും സാമീപ്യത്താൽ പ്രകൃതിരമണീയമായ കടമക്കുടിയുടെയും വൈപ്പിൻകരയുടെയും സമഗ്ര ടൂറിസം വികസനത്തിനായി 12 , 13 തീയതികളിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു.
കടമക്കുടി വാലി ഒഫ് ഹെവൻ വൈപ്പിൻ ടൂറിസം പ്രൊമോഷൻ ഇന്റർനാഷണൽ സെമിനാറിന് മുന്നോടിയായ ആലോചന യോഗത്തിലാണ് തീരുമാനം. ബോൾഗാട്ടി പാലസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ 30 ഡിപ്പാർട്ട് മെന്റുകളുടെയും തദ്ദേശഭരണ, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.
ടൂറിസം വികസനത്തിനും അതിന് നേരിടുന്ന വെല്ലുവിളികളും വിലയിരുത്തിയ യോഗം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് യോഗത്തിൽ അദ്ധ്യക്ഷയായി. ടൂറിസം ജോ. ഡയറക്ടർ ഗിരീഷ്, ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡി.ടി.പി.സി സെക്രട്ടറി ലിജു ജോസഫ് , ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ നീതു ബിനോദ്, മിനി രാജു, രസികല പ്രിയരാജ് എന്നിവരും വിവിധ സ്ഥാപന പ്രതിനിധികളും സംസാരിച്ചു.

ജലമാർഗം ഉൾപ്പെടെ ഗതാഗത മേഖലകളുടെ വികസനവും പരിപാലനവും ഇവിടെ അനിവാര്യമാണ്. കലാസാംസ്‌കാരിക മേഖലയ്ക്കുകൂടി ഉണർവേകുന്നതിനായി ഈ പ്രദേശങ്ങളുടെ നൈസർഗിക സൗന്ദര്യവും അനന്തസാദ്ധ്യതകളും അനുയോജ്യമായ രീതിയിൽ വിനിയോഗിക്കപ്പെടണം. വാട്ടർ സ്‌പോർട്സ്, കാർഷികമേഖലയുടെ നിലനിൽപ്പ്, മത്സ്യവിഭവങ്ങളുടെ രുചിഭേദവും മൂല്യവർദ്ധിത ഉത്പന്നങ്ങളും, കലാസാംസ്‌കാരിക പൈതൃകം തുടങ്ങിയവയ്ക്ക് ഊന്നൽ നൽകണം. തദ്ദേശവാസികളുടെ ജീവിതരീതികളും ക്രമങ്ങളും വെളിവാക്കണം. പൊക്കാളി നെല്ലുപോലെ തനത് വിളകളുടെ സവിശേഷതകളും വ്യക്തമാക്കപ്പെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
15 ഓളം ദ്വീപുകളുടെ സമൂഹമായ കടമക്കുടിയുടേയും വൈപ്പിൻകരയുടേയും വിനോദസഞ്ചാര സാദ്ധ്യതകളേയും നടപ്പാക്കേണ്ട പദ്ധതികളേയും കുറിച്ചും വിവിധ മേഖലയിലുള്ളവരുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ സ്വരൂപിച്ചു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ മാസ്റ്റർ പ്‌ളാൻ തയ്യാറാക്കുന്നതിനായാണ് സെമിനാർ. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും.