കോതമംഗലം: ഷാരോൺ കൊലക്കേസ് മാതൃകയിൽ ആൺസുഹൃത്ത് അൻസിലിനെ കൊലപ്പെടുത്താൻ മാലിപ്പാറ സ്വദേശി അഥീന ശീതളപാനിയത്തിൽ കലർത്താൻ കളനാശിനി വാങ്ങിയത് രണ്ട്മാസം മുമ്പ്. റിമാൻഡിലായിരുന്ന അഥീനയെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് കൊലപാതകം ആസൂത്രിതമെന്നതിന് ശക്തമായ തെളിവുകൾ പൊലീസ് ലഭിച്ചത്.
കളനാശിനി വാങ്ങിയ കോതമംഗലം ടൗണിലെ വ്യാപാര സ്ഥാപനത്തിൽ അഥീനയുമായി നടത്തിയ തെളിവെടുപ്പിൽ കടയിലെ ജീവനക്കാർ യുവതിയെ തിരിച്ചറിഞ്ഞു. ഗൂഗിൾ പേ വഴി പണം കൈമാറിയതിന്റെ രേഖകളും ലഭിച്ചു. മേയിൽ വാങ്ങിയ 'പരാക്വിറ്റ്" കളനാശിനി രണ്ട് മാസത്തോളം വീട്ടിൽ സൂക്ഷിച്ചാണ് ജൂലായ് 30ന് വെളുപ്പിന് ശീതളപാനീയത്തിൽ കലർത്തി അൻസിലിന് നൽകിയത്.
മൂന്ന് ദിവസത്തേക്കാണ് അഥീനയെ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. മാലിപ്പാറയിലെ വീട്ടിലും കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന സ്ഥലങ്ങളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തും. ചോദ്യം ചെയ്യലിൽ കൊലപാതകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അൻസിലിനെ കൊലപ്പെടുത്താനുള്ള കാരണം, ആസൂത്രണം, വിഷം കുടിപ്പിച്ച രീതി, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നിവയിൽ വ്യക്തത വരുത്തും.
അഥീന വീട്ടിൽ ഒളിപ്പിച്ചതായി കരുതുന്ന സി.സി ടിവി ക്യാമറയുടെ ഡി.വി.ആർ തെളിവെടുപ്പിൽ കണ്ടെടുക്കേണ്ടതുണ്ട്. അഥീനയുടെയും അൻസിലിന്റെയും സുഹൃത്തുക്കൾ, ബന്ധുക്കൾ, പ്രതിയുമായി ബന്ധം പുലർത്തിയവർ എന്നിവരിൽ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെടുത്താവുന്ന സൂചനകൾ ഈ മൊഴികളിലുണ്ടെന്നാണ് വിവരം. ഇതിന്റെകൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ഇൻസ്‌പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം.
കഴിഞ്ഞ 30നാണ് അൻസിലിന് വിഷം കൊടുത്തത്. രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ അൻസിൽ മരിച്ചു. അൻസിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു അഥീന ആദ്യം പറഞ്ഞത്.