കോതമംഗലം: ഉപയോഗത്തിലിരിക്കെ അഗ്‌നിക്കിരയായ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് ഉപേഷിക്കപ്പെട്ട നിലയിൽ. അറ്റകുറ്റപ്പണി നടത്തി വീണ്ടും ഉപയോഗയോഗ്യമാക്കാനുള്ള സാദ്ധ്യത പരിശോധിക്കാതെയാണ് ലക്ഷങ്ങൾ വിലയുള്ള ജീപ്പ് ഉപേഷിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പാണ് ജീപ്പ് ഓട്ടത്തിനിടയിൽ അഗ്‌നിക്കിരയായത്. പിന്നീട് കെട്ടിവലിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോട് ചേർന്നുള്ള ഷെഡ്ഡിൽ കയറ്റിയിട്ടതാണ്. ഇപ്പോഴും അങ്ങനെ തന്നെ കിടക്കുന്നു. ജീപ്പ് കണ്ടം ചെയ്യാനായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ നടപടിക്രമങ്ങളിലെ അപാകത കാരണം സാധിച്ചില്ല. പിന്നീട് ലേലം ചെയ്ത് വില്ക്കുന്നതിനെക്കുറിച്ചും ആലോചിച്ചു. അതിലും സാങ്കേതിക പ്രശ്‌നങ്ങൾ തടസമായി. ബ്ലോക്ക് പഞ്ചായത്തിന്റെ ഉപയോഗത്തിന് മറ്റൊരു വാഹനം ലഭിച്ചതോടെ ജീപ്പിന്റെ കാര്യം എല്ലാവരും മറന്നു.
2012 ൽ വാങ്ങിയതാണ് ജീപ്പ്. ആറ് വർഷം മാത്രമാണ് ഉപയോഗിച്ചത്. എൻജിന് കാര്യമായ തകരാർ ഇല്ലാത്തതിനാൽ വലിയ പണചെലവില്ലാതെ ജീപ്പിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിഞ്ഞേക്കും. അതിനുള്ള ശ്രമം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് മാത്രം.
മുൻ ഭരണസമിതിയുടെ കാലത്തുണ്ടായ വീഴ്ചയാണ് ജീപ്പിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം
പി.എ.എം. ബഷീർ
പഞ്ചാ. പ്രസിഡന്റ്