കൊച്ചി: ഉയർന്ന പെൻഷന് വേണ്ടി പ്രോവിഡന്റ് ഫണ്ട് പെൻഷൻകാർ സമർപ്പിച്ച ഹയർ ഓപ്ഷൻ അപേക്ഷകൾ നിരസിച്ച നടപടി ഇ.പി.എഫ്.ഒ നിയമപരമായി പുനപ്പരിശോധിക്കണമെന്ന് ഹൈക്കോടതി. എസ്.ബി.ഐ.ഒ.എ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലെ സ്‌കൂളിലെ മുൻ അദ്ധ്യാപകർ നൽകിയ ഹർജി തീർപ്പാക്കിയാണ് രണ്ട് മാസത്തിനകം നടപടിക്ക് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടത്. ആലുവ ജി.ടി.എൻ കമ്പനിയിലെ ജീവനക്കാരനായിരുന്ന ജൂഡ് സേവ്യറിന്റെ ഹർജിയിലും ഉയർന്ന പെൻഷൻ അനുവദിക്കാനുള്ള ജോയിന്റ് ഓപ്ഷൻ അപേക്ഷ പരിഗണിക്കാൻ ഇതേ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

തൊഴിലുടമകൾ ആവശ്യമായ രേഖകൾ നൽകിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് എസ്.ബി.ഐ.ഒ.എ അദ്ധ്യാപകരുടെ അപേക്ഷ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ തള്ളിയത്. ആവശ്യമായ നടപടികൾ സ്വീകരിക്കാതെ തുടർച്ചയായി അപേക്ഷകൾ നിരസിക്കുന്ന സമീപനമാണ് ഇ.പി.എഫ്.ഒ സ്വീകരിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. യഥാർത്ഥ വേതനത്തിന് ആനുപാതികമായി അർഹമായ ഉയർന്ന പെൻഷൻ അനുവദിക്കാൻ ഉത്തരവിടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം, നിരസിച്ച അപേക്ഷകൾ പുനപ്പരിശോധിക്കാൻ മാർഗ നിർദ്ദേശം നൽകിയിട്ടുള്ളതായി ഇ.പി.എഫ്.ഒ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.