കൊച്ചി: വട്ടിപ്പലിശക്കാരായ ദമ്പതികളുടെ ഭീഷണിയെ തുടർന്ന് പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ പുഴയിൽച്ചാടി ജീവനൊടുക്കിയ കേസിൽ പ്രതികളായ റിട്ട. പൊലീസുകാരൻ പ്രദീപ്കുമാർ, ഭാര്യ ബിന്ദു, മകൾ ദിവ്യ എന്നിവരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഹർജി തീർപ്പാക്കാൻ മാറ്റി. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്.

ആശയ്ക്ക് 10 ലക്ഷംരൂപ പ്രദീപ് പലിശയ്ക്ക് നൽകിയിരുന്നു. പണം തിരിച്ചുകിട്ടാത്തതിനെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ പ്രശ്‌നം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പരിഹരിച്ചെങ്കിലും പ്രദീപും കുടുംബവും ആശയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ആശ ആത്മഹത്യചെയ്തത്. പ്രദീപിന്റെ മറ്റൊരു മകൾ ദീപയെ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.